തിരുവനന്തപുരം: ദേശീയ ജനസംഖ്യ റജിസ്റ്റർ (എൻപിആർ) സംസ്ഥാനത്തു നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. എൻപിആർ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രത്തെ സഹായിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കെ.എം.ഷാജി എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിന്റെ ഈ വിഷയത്തിലെ നിർദേശം സംസ്ഥാനം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൻപിആറിൽ നിന്നാണ് ദേശീയ പൗര റജിസ്റ്റർ (എൻആർസി) വരുന്നത്. അതിനാൽ എൻപിആർ നടപ്പിലാക്കില്ല. എൻപിആർ സെൻസസിന്റെ ഭാഗമല്ല. എൻപിആറിന് പ്രത്യേക ചോദ്യം ഉണ്ട്. അത് ഇവിടെ ഒഴിവാക്കും.
ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായല്ല ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തിയത്. പക്ഷേ ചില തീവ്രവാദ വിഭാഗങ്ങളെ മാറ്റി നിർത്തിയിട്ടുണ്ട്. മറ്റെല്ലാ വിഭാഗങ്ങളും പൗരത്വ വിഷയത്തിൽ ഒറ്റക്കെട്ടായാണ് നിന്നത്.
മുസ്ലിം സമുദായത്തിനും പൊതുസമൂഹത്തിനും സർക്കാർ നിലപാടുകളിൽ ആശങ്ക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻസസിനും എൻപിആറിനും ഒരേ ചോദ്യമാണെന്നും മുസ്ലിം സമുദായത്തെ പേടിപ്പിച്ചു കൂടെ നിർത്താനാണ് സർക്കാർ ശ്രമമെന്നും അടിയന്തര പ്രമേയ നോട്ടിസ് നൽകിയ കെ.എം.ഷാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക