കൊടൈക്കനാൽ ∙ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ ലഹരിമരുന്നു പാര്‍ട്ടി നടത്തിയ മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥി സംഘത്തെ തമിഴ്നാട് പൊലീസ് പിടികൂടി. മൂന്നുപേരെ അറസ്റ്റു ചെയ്തു. എല്‍എസ്ഡിയും മാജിക്ക് മഷ്റൂമും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു.മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉന്മാദത്തില് രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് റേവ് പാര്‍ട്ടികള്‍. കൊടൈക്കനാലിൽ കുണ്ടുകെട്ടി മേല്‍മലൈ കുന്നിലെ സ്വകാര്യ ഫാം ഹൗസിലായിരുന്നു പാര്‍ട്ടി. സമൂഹമാധ്യമങ്ങള്‍ വഴി ടിക്കറ്റ് വില്പന നടത്തിയാണ് ആളെ കൂട്ടിയത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് സ്വദേശികളായ വിദ്യാര്‍ഥികളുടെ 300 അംഗ സംഘമാണ് പാര്‍ട്ടിക്കെത്തിയത്.
ദിണ്ഡിഗല്‍ മാനാമദുരൈ ഡിവൈഎസ്പി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നൂറിലധികം പൊലീസുകാര്‍ രാത്രി ഫാം ഹൗസ് വളഞ്ഞാണ് പാർട്ടിക്കെത്തിയവരെ പിടികൂടിയത്. അറുന്നൂറിൽ അധികം പേര് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഫാം ഉടമ കരപ്പഗാമി, സംഘാടകരായ ദിണ്ഡിഗല്‍ സ്വദേശികളായ ഹരീഷ് കുമാര്‍, തരുണ്‍കുമാര്‍ എന്നിവര്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റിലായി.
ഇവിടെ നിന്ന് അഫ്ഗാന് നിര്‍മിതമായ അഞ്ച് പാക്കറ്റ് എല്‍എസ്ഡി പിടികൂടി. ഇവ എങ്ങനെ കൊടൈക്കനാലിൽ എത്തി എന്നതിനെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങി. വിദ്യാര്‍ഥികളെ ഒരു ദിവസം മുഴുവന്‍ കസ്റ്റഡിയില്‍വച്ച പൊലീസ് വീട്ടുകാരെ അറിയിച്ചശേഷം താക്കീത് നല്കി വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക