ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. വ്യക്തമായ മുന്‍തൂക്കമാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രമേ പരമാവധി നേടൂ എന്നാണ് പ്രവചനം.
ആം ആദ്മി പാര്‍ട്ടി 44 ഉം ബി.ജെ.പി 26 ഉം സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലം പറയുന്നത്. കോണ്‍ഗ്രസ് സീറ്റൊന്നും നേടില്ലെന്നാണ് ടൈംസ് നൗ പ്രവചനം.
48 – 61 വരെ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് റിപ്പബ്ലിക് ടി.വി – ജന്‍ കി ബാത്തിന്റെ എക്സിറ്റ് പോള്‍ ഫലം. ബി.ജെ.പി 9 മുതല്‍ 21 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റും നേടുമെന്ന് റിപ്പബ്ലിക് ടി.വി പറയുന്നു. ന്യൂസ് എക്സ് – പോള്‍ സ്റ്റാറും ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോളില്‍ ആം ആദ്മി പാര്‍ട്ടി 50 മുതല്‍ 56 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. 10 – 14 സീറ്റുകള്‍ ബി.ജെ.പി നേടുമെന്ന് പ്രവചിക്കുമ്ബോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഈ സര്‍വേ ഫലവും വ്യക്തമാക്കുന്നത്.
2015 ല്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചെടുത്തത്. ബി.ജെ.പിക്ക് മൂന്ന് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസിന് ആരെയും വിജയിപ്പിക്കാനായിരുന്നില്ല. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു സീറ്റുകൂടി നേടിയിരുന്നു.
ജനകീയ പദ്ധതികള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തുടര്‍ച്ചക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ബി.ജെ.പിക്ക് 45 സീറ്റ് ലഭിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക