തിരുവനന്തപുരം: രണ്ടാമത് ലോകകേരളസഭ സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികൾക്ക് താമസ – ഭക്ഷണ ചെലവ് 83 ലക്ഷം. ഏഴു ഹോട്ടലുകളും സർക്കാർ ഗസ്റ്റ് ഹൗസും തിരുവനന്തപുരം നഗരത്തിലെ റെസ്റ്റ് ഹൗസുമാണ് അതിഥികളെ സ്വീകരിക്കാനായി ഒരുക്കിയത്.
ഇവർ നൽകിയ താമസ സൗകര്യത്തിന്റെ ബിൽ 23,42,725 രൂപയുടേതാണ്. ഇതു പാസാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ശുപാർശ പോയിട്ടുണ്ട്.
താമസ ചെലവിനത്തിൽ 42 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെന്നും 23 ലക്ഷമേ ആയുള്ളെന്നും ശുപാർശക്കത്തിൽ ഫുഡ് ആൻഡ് അക്കോമഡേഷൻ കമ്മിറ്റി ചെയർമാൻ അറിയിച്ചു.
ജനുവരി ഒന്നു മുതൽ മൂന്നുവരെയാണ് സർക്കാർ താമസ – ഭക്ഷണ സൗകര്യം ഒരുക്കിയത്. നേരത്തേയെത്തിയ ചിലർക്കായി ഡിസംബർ 31 മുതലും താമസിച്ചുപോകുന്നവർക്ക് ജനുവരി നാലുവരെയും സർക്കാർ ചെലവ് അനുവദിച്ചിരുന്നു.
സമ്മേളനത്തിനെത്തിയവർക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഒരുക്കി. ജനുവരി ഒന്നു മുതൽ മൂന്നുവരെ അതിഥികൾക്കുള്ള ഭക്ഷണം കോവളത്തെ സ്വകാര്യ ഹോട്ടലിൽനിന്നായിരുന്നു.
59,82,600 ലക്ഷം രൂപയാണ് ഇതിനായി ചെലവു വന്നത്. ഇതു നൽകണമെന്നും ശുപാർശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക