പത്തനംതിട്ട: തൊഴിലുറപ്പുകാരെ ‘തൊഴിലുഴപ്പുകാർ, തൊഴിലിരിപ്പുകാർ…’ എന്നൊന്നും ഇനി പരിഹസിക്കേണ്ട. നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത് സംസ്ഥാനം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുന്നേറിയെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക് തെളിയിക്കുന്നത്. സംസ്ഥാനം ഏറ്റെടുത്ത പദ്ധതികൾ കഴിഞ്ഞ വർഷത്തെക്കാൾ മൂന്നിരട്ടിയായി. തൊഴിലാളികളുടെയും തൊഴിൽ ദിനങ്ങളുടെയും എണ്ണം വർദ്ധിച്ചു.
ഇൗ സാമ്പത്തിക വർഷം ആകെ ചെലവിന്റെ 23.02 ശതമാനം തുക സാധനങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണ പദ്ധതികൾക്ക് വിനിയോഗിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 8.51 ശതമാനം മാത്രമായിരുന്നു സംസ്ഥാനം ചെലവാക്കിയത്.
താെഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ ദിവസം വരെ 2428.45 കോടിയാണ് സംസ്ഥാനം ചെലവാക്കിയത്. ഇതിൽ 555.81 കോടി സാധന സാമഗ്രികൾക്കും വിദഗ്ധ തൊഴിലാളികളുടെ വേതനത്തിനുമായി വിനിയോഗിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ ചരിത്രത്തിലാദ്യമാണ് ഇത്രയും തുക ചെലവാക്കുന്നത്.
തൊഴിലുറപ്പിൽ ഉണ്ടായിരുന്നത്
മണ്ണിളക്കൽ, പുല്ലുവെട്ട്, മഴക്കുഴി വെട്ട്, റോഡ് നിർമ്മാണം, കാട്തെളിക്കൽ, തോട് ശുചീകരണം തുടങ്ങിയവ
പുതിയ പ്രവൃത്തികൾ
കാലിത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കുടിവെള്ള പദ്ധതിയിലെ കിണറും കുളവും, അങ്കണവാടി, സ്കൂൾ കഞ്ഞിപ്പുരകൾ, ഡൈനിംഗ് ഹാൾ, തോടുകളുടെ സംരക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണവും കൃഷിക്ക് നിലമൊരുക്കലും.
4 ലക്ഷം രൂപ വരെ ചെലവാക്കാവുന്ന വികസന പദ്ധതികൾ ഏറ്റെടുക്കാം
6.78 കോടി തൊഴിൽ ദിനങ്ങൾ
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം അനുവദിച്ചത് 7 കോടി തൊഴിൽ ദിനങ്ങളാണ്. ഇതിൽ 6.78 കോടി തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. അംഗീകരിച്ച ലേബർ ബഡ്ജറ്റിന്റെ 97 ശതമാനം നേട്ടം ഇതിനകം കൈവരിച്ചു. പ്രതിവർഷം ഒരു കുടുംബത്തിന് 100 തൊഴിൽദിനം നൽകുന്ന പദ്ധതിയിൽ ഇതുവരെ ശരാശരി 48.75 തൊഴിൽ ദിനമാണ് കേരളം നൽകിയത്. 1.10ലക്ഷം കുടുംബങ്ങൾക്ക് 100 ദിനവും തൊഴിൽ ലഭിച്ചു.
ആലപ്പുഴ മുന്നിൽ
ആകെ ചെലവിന്റെ 29.48% തുക ചെലവിട്ട് ആലപ്പുഴ മന്നിലെത്തി. എറണാകുളം തൊട്ടുപിന്നിലുണ്ട്-29.07%. തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ-13.29%.
പ്രതികരിക്കാൻ ഇവിടെ എഴുതുക