തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് പിഎസ്സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ ബന്ധമുണ്ടെന്ന ആരോപണത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തും. തിരുവനന്തപുരം പ്രത്യേക യൂണിറ്റിലെ ഡിവൈഎസ്പി പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
നേരത്തെ തിരുവനന്തപുരത്തെ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥൻ ക്ലാസെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വകുപ്പ് മേധാവികൾക്ക് കൈമാറാനാണ് തീരുമാനം. പരാതിയിൽ പിഎസ്സി സ്വമേധയാ പരിശോധന നടത്തുമെന്ന് ചെയർമാൻ എംകെ സക്കീർ പറഞ്ഞു.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ സ്വകാര്യസ്ഥാപനം നടത്താനോ ജോലിചെയ്യാനോ പാടില്ലെന്നാണ് സര്‍വീസ് ചട്ടം. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.
ചില ഉദ്യോഗസ്ഥര്‍ ബന്ധുക്കളെയും ബിനാമികളെയും വച്ച് കോച്ചിങ് സെന്റര്‍ നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സമ്പാദിച്ച തുക കണ്ടെത്താന്‍ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് പരിശോധിക്കും.
ഉദ്യോഗസ്ഥര്‍ കോച്ചിങ് സെന്ററുകള്‍ നടത്തുന്നുവെന്ന പരാതി വന്നപ്പോള്‍ പൊതുഭരണവകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പരാതി പിഎസ്സി പൊതുഭരണവകുപ്പിന് കൈമാറിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക