കണ്ണൂർ: തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്രതി ശരണ്യയെ പ്രണയം നടിച്ചു നിധിൻ ചൂഷണം ചെയ്തിരുന്നതായും ആഭരണങ്ങൾ കൈക്കലാക്കിയിരുന്നതായും ശരണ്യ മൊഴി നൽകി. ബാങ്കിൽ നിന്നു വായ്പ എടുക്കാനായി നിരന്തരം ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തിരുന്നു.
ശരണ്യയുടെ ഭർത്താവ് പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ ശരണ്യയും നിധിനും തമ്മിൽ അടുപ്പത്തിലായിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിധിൻ പലപ്പോഴായി കൈക്കലാക്കി. രാത്രിയും പകലും വീട്ടിലെത്തി ശരണ്യയുമായി കൂടിക്കാഴ്ചകൾ നടത്തി. ബാങ്ക് വായ്പ തരപ്പെടുത്തിയതിനു ശേഷം ശരണ്യയെ ഉപേക്ഷിച്ചു മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്നു നിധിൻ പൊലീസിനോടു സമ്മതിച്ചു.
നിധിനും ശരണ്യയും ഭാര്യാഭർത്താക്കൻമാരെ പോലെയാണു ജീവിച്ചിരുന്നത്. നിരന്തരം വിളിക്കുകയും മൊബൈൽ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. കുഞ്ഞാണ് ഇരുവർക്കും തമ്മിൽ ഒന്നിക്കാനുള്ള തടസ്സമെന്നു സന്ദേശങ്ങളിൽ വ്യക്തമാണെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തണമെന്നുള്ള സന്ദേശങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സന്ദേശങ്ങളിലുള്ള ധ്വനി കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണയായി കണക്കാക്കുമെന്നും െപാലീസ് അറിയിച്ചു. മൊബൈൽ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ അടക്കം പരിശോധിക്കാൻ ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പൊലീസ് ശരണ്യയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത, നിധിനു വേണ്ടി ബാങ്ക് വായ്പയ്ക്കായി തയാറാക്കിയ അപേക്ഷ, നികുതി അടച്ച രസീത്, നിധിന്റെ പാസ്പോർട്ടിന്റെ പകർപ്പ്, ഇയാളുടെ 2 ഫോട്ടോകൾ എന്നിവ നിർണായകമായി. പൊലീസ് ഈ രേഖകൾ പരിശോധിക്കുന്നതിനിടെ ഈ ഫോട്ടോയിൽ കാണുന്നയാളെ കുഞ്ഞിന്റെ കൊലപാതകം നടന്നതിന്റെ തലേന്ന് ശരണ്യയുടെ വീടിനു പിറകിലെ വഴിയിൽ കണ്ടതായി യുവാവ് മൊഴി നൽകി. പുലർച്ചെ 1.30നു ശരണ്യയുടെ വീടിനു പിറകിലെ വഴിയിൽ ബൈക്കിൽ ഇയാൾ ഇരിക്കുന്നതു കണ്ടെന്നായിരുന്നു മൊഴി.
സിസിടിവി ദൃശ്യങ്ങളിലൂടെ ഈ മൊഴി പൊലീസ് സ്ഥിരീകരിച്ചതോടെ െകാലപാതകത്തിൽ നിധിനു കൃത്യമായ പങ്കുണ്ടെന്നു പൊലീസ് ഉറപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും പണമിടപാട് രേഖകളും മൊബൈൽ ചാറ്റ് വിവരങ്ങളും തെളിവായി ചൂണ്ടിക്കാട്ടി പൊലീസ് ചോദ്യം ചെയ്തതോടെ നിധിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
കടലിൽ എറിഞ്ഞ കുഞ്ഞിന്റെ ജഡം തിരിച്ചു വരുമെന്നു ശരണ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രണവ് കുഞ്ഞിനെ എങ്ങോട്ടെങ്കിലും എടുത്തുകൊണ്ടു പോകുമെന്നു മുൻപു ശരണ്യ ഇടയ്ക്കിടെ വീട്ടുകാരോടു പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാതായാൽ പ്രണവ് കൊണ്ടു പോയതാണെന്നു മറ്റുള്ളവർ കരുതിക്കോളും എന്നായിരുന്നു ശരണ്യയുടെ വിചാരം. പ്രതീക്ഷിച്ചതിനു വിരുദ്ധമായി കുഞ്ഞിന്റെ ജഡം കടപ്പുറത്തു കണ്ടെത്തിയപ്പോൾ പ്രണവാണു കൊലപ്പെടുത്തിയതെന്നു വരുത്തി തീർക്കാൻ ശരണ്യ പരമാവധി ശ്രമിക്കുകയും ചെയ്തു.
നിധിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാനായി ഉദ്ദേശിക്കുന്നതായും ശരണ്യ അറിഞ്ഞിരുന്നു. ഇതേച്ചൊല്ലി തർക്കമുണ്ടായതായും െപാലീസ് സ്ഥിരീകരിച്ചു. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്ന 17 കോളുകളിലൂടെയാണു നിധിൻ ആദ്യം പൊലീസിന്റെ ശ്രദ്ധയിൽപെടുന്നത്.
കാമുകനുണ്ടെന്നു പൊലീസ് അറിയാതിരിക്കാൻ ശരണ്യ പരമാവധി ശ്രമിച്ചു. ഫോൺ അറ്റൻഡ് ചെയ്യാൻ പൊലീസ് നിർദേശം നൽകിയപ്പോൾ അപരിചിതനായ ആരോ വിളിച്ച പോലെയാണു ശരണ്യ പെരുമാറിയിരുന്നത്. എന്നാൽ, മറുതലയ്ക്കലുള്ള നിധിനാകട്ടെ അമിത സ്വാതന്ത്ര്യത്തിൽ ഫോൺ എടുക്കാൻ വൈകുന്നതിൽ ശരണ്യയെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശരണ്യയും നിധിനും തമ്മിൽ അസ്വാഭാവികമായൊരു ബന്ധമുണ്ടെന്നു പൊലീസ് ആദ്യം തിരിച്ചറിഞ്ഞത് അങ്ങനെയാണ്.
കൊലപാതകമുണ്ടായതിന്റെ തലേന്ന് ഉച്ചയ്ക്ക് ഇരുവരും തമ്മിൽ നിധിന്റെ കാമുകിയെ ചൊല്ലി തർക്കിച്ചിരുന്നു. ഈ സമയം കുഞ്ഞുള്ളതാണു തന്നെ സ്വീകരിക്കാനുള്ള തടസ്സമെന്നു നിധിൻ പറഞ്ഞെന്നാണു ശരണ്യയുടെ മൊഴി. നഗരത്തിലെ പ്രമുഖ ബാങ്കിന്റെ സമീപത്തു നിന്നായിരുന്നു തർക്കം. സമീപത്തെ സിസിടിവിയിൽ നിന്നു പൊലീസ് ഇരുവരും തമ്മിൽ ഒന്നര മണിക്കൂറോളം സംസാരിക്കുന്ന ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.
കുഞ്ഞിനെ ഒഴിവാക്കിയാൽ തന്നെ സ്വീകരിക്കാൻ ഒരുക്കമാണെന്നു പലവട്ടം നിധിൻ പറഞ്ഞുവെന്നും അതിനാലാണ് കുഞ്ഞിനെ െകാലപ്പെടുത്തിയതെന്നുമായിരുന്നു ശരണ്യയുടെ മൊഴി. പ്രതിയായ ശരണ്യയുടെ മൊഴിക്കു നിയമസാധുത കുറവാണെങ്കിലും നിധിനെതിരെ പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെന്നും െപാലീസ് പറയുന്നു.
വളരെ നിഷ്കളങ്കമായിട്ടാണ് നിധിൻ െപാലീസിനു മുൻപിൽ െപരുമാറിയിരുന്നത്. കൊലപാതകത്തിൽ പങ്കില്ലെന്ന് ആദ്യഘട്ടം മുതൽ നിധിൻ ആവർത്തിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ നിധിനെ വിട്ടയച്ചിരുന്നുവെങ്കിലും ശരണ്യയുടെ മൊഴിയും സാഹചര്യത്തെളിവുകളും നിധിന് പ്രതികൂലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക