കൊല്ലം: ഭാര്യയെയും എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മദ്യലഹരിയിലായിരുന്നു ആക്രമണം.
തേവലപ്പുറം ലക്ഷ്മിവിഹാറില്‍ ബി ബിജിത് (35) ആണ് പിടിയിലായത്. തലയോട്ടിക്ക് പൊട്ടലേറ്റ മകന് ഋഷികേശും ശരീരമാസകലം മര്‍ദനമേറ്റ ഭാര്യ അഞ്ജുവും (29) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ബിജിത് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദിക്കുകയായിരുന്നു. കുഞ്ഞിനെ എടുത്ത് അഞ്ജു കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ബിജിത് മുഷ്ടികൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു. ഇങ്ങനെയാണ് കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായതെന്ന് പൊലീസ് പറയുന്നു.
അഞ്ജുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ബിജിത്തിനെ തടയാൻ ശ്രമിച്ചെങ്കിലും ഇവരുടെ മുന്നില്‍ വച്ചും ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. അയല്‍വാസികള്‍ കുഞ്ഞിനെയും അമ്മയെയും പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാല്‍ ഇവിടെനിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടരവര്‍ഷം മുന്‍പാണ് വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ബിജിത്തും അഞ്ജുവും പ്രേമിച്ച് വിവാഹിതരായത്. പിന്നീട് ജാതിപറഞ്ഞും സ്ത്രീധനത്തിന്റെ പേരിലും അഞ്ജുവിനെ മാനസികമായും ശാരീരികമായും ഇയാള്‍ ഉപദ്രവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക