ജനീവ :കോവിഡ് 19 എന്ന മഹാമാരി പ്രായമായവരെയും അസുഖബാധിതരായി കിടക്കുന്നവരെയുമാണ് ബാധിക്കുന്നതെന്നാണ് ഇതുവരെ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ ധാരണ തിരുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ചെറുപ്പക്കാർ കോവിഡിന് അതീതരെന്ന ധാരണ തിരുത്തണമെന്നാണ് ലോകാരോഗ്യ സംഘടന(ഡബ്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്റസ് അധാനോം പറയുന്നത്.
പ്രായമായവരെയാണ് ഏറ്റവും കൂടുതൽ രോഗം ബാധിക്കുന്നത്. എന്നു കരുതി ചെറുപ്പക്കാർക്ക് രോഗം പിടിപെടില്ല എന്ന് പറയാനാകില്ല. അൻപത് വയസിനു താഴെയുള്ള നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
‘ഇന്നെനിക്ക് ചെറുപ്പക്കാർക്ക് ഒരു സന്ദേശം നൽകാനുണ്ട്്. നിങ്ങളാരും ഇതിന് അതീതരല്ല. ഈ വൈറസിന് നിങ്ങളെ ആശുപത്രിയിൽ ആഴ്ചകളോളം തളച്ചിടാനാകും, എന്തിന് നിങ്ങളുടെ മരണത്തിന് വരെ കാരണമാകും.’–ടെഡ്റസ് അധാനോം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ന്യൂയോർക്ക് ഗവർണർ അൻഡ്രൂ ക്യുമോയും സമാനമായ കാര്യം പറഞ്ഞിരുന്നു. കൊറോണ വൈറസ് തന്നെ പിടികൂടുകയോ തന്നിലൂടെ ആർക്കും പകരുകയോ ഇല്ലെന്ന് വിചാരിക്കുന്നവരുടേത് മിഥ്യാധാരണയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് പുറത്തുവരുന്ന പുതിയ കണക്കുകൾ ഇത് സാധൂകരിക്കുന്നു. യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 30 ശതമാനവും 20 മുതൽ 44 വയസ്സിന് ഇടയിലുള്ളവർക്കാണ്. ഇതിൽ 20 ശതമാനത്തോളം ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ 12 ശതമാനം തീവ്രപരിചരണ വിഭാഗത്തിലും. ഫ്രാൻസിലാകട്ടെ രോഗം ബാധിച്ച 50 ശതമാനത്തോളം ആളുകളും 60 വയസ്സിൽ താഴെയുള്ളവരാണ്.
അതേസമയം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കടന്നു. ഇറ്റലിയിൽ ഒറ്റദിവസം ആറായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മരണസംഖ്യ 4000 കടന്നു. 5986 പേർക്ക് പുതിയതായി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 627 പേരാണ് ഇറ്റലിയിൽ മരിച്ചത്. ആകെ രോഗബാധിതർ 47021. ഇറാനിൽ 1433 പേരും സ്പെയിനിൽ 1093 പേരും മരിച്ചു. ഇതോടെ ലോകരാജ്യങ്ങളിൽ നിയന്ത്രണം കർശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക