5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍കോട് അതീവ ജാഗ്രതയില്‍. ജില്ലയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു.
അതേസമയം ജനത കർഫ്യൂവിനോട് പൂർണമായി സഹകരിച്ച് ജില്ലയിലെ ജനത. കോവിഡ് 19 രോഗം ഭീതി പടർത്തുന്ന സാഹചര്യത്തിൽ ജനങ്ങൾ പരമാവധി പൊതു ഇടങ്ങൾ ഒഴിവാക്കി. കർഫ്യൂ തുടങ്ങിയ രാവിലെ 7 മുതൽ റോഡുകൾ ശൂന്യമായിരുന്നു. അവശ്യസർവീസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്.
ജനങ്ങൾ പൂർണമായും വീട്ടിലായിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നു കാസർകോട് നഗരത്തിലെത്തിയ ആളുകൾക്ക് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്താൻ പൊലീസ് സൗകര്യമൊരുക്കി.രാവിലെ ചില ചരക്കു വാഹനങ്ങൾ ഓടിയിരുന്നെങ്കിലും പിന്നീട് അതുണ്ടായിരുന്നില്ല. നടന്നു പോകുന്നവരുടെ പേരുവിവരങ്ങൾ പൊലീസ് ശേഖരിച്ചു. രാവിലെ മുംബൈയിൽ നിന്നു ട്രെയിനിലെത്തിയവരെ ആരോഗ്യവകുപ്പ് പരിശോധിച്ചു. ഇതിൽ ദുബായിൽ നിന്നെത്തിയ ഒരാളുമുണ്ടായിരുന്നു. ട്രെയിനുകൾ പാടെ നിർത്തിയതിനാൽ ടിക്കറ്റ് കൗണ്ടറുകളും ബുക്കിങ് ഓഫിസുകളും അടഞ്ഞു കിടന്നു.
സ്വകാര്യ– കെഎസ്ആർടിസി ബസുകൾ ഒന്നും ഓടിയില്ല. ട്രെയിനിൽ നാട്ടിലേക്ക് പോകാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഉദുമ, പാലക്കുന്ന്, ചെർക്കള, കുമ്പള, ഉപ്പള, മൊഗ്രാൽപുത്തുർ, സീതാംഗോളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ജനത കർഫ്യൂവിൽ ജനങ്ങൾ പാടെ സഹകരിച്ചു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11നും വൈകീട്ട് 5നും ഇടയ്ക്ക് തുറക്കാം. എന്നാല്‍ കടകളിലെത്തുന്നവര്‍ ഒന്നരമീറ്റര്‍ അകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇവര്‍ നിര്‍ബന്ധമായും മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതുതായി കോവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേരും ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. നെല്ലിക്കുന്നിലെ 58കാരന്, വിദ്യാനഗറിലെ 27കാരന്, ചന്ദ്രഗിരിയിലെ 32കാരന്, മരക്കാപ്പ് കടപ്പുറംത്തെ 41കാരന്, ചെങ്കളയിലെ 33കാരന് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 733 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 41 പേര് ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്.
ഇന്നലെ മാത്രം 26 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയത്. ദിവസവും ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലാ ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും ഐസോലേഷന് സംവിധാനം വിപുലപ്പെടുത്തി. കൂടാതെ കെയര്‍വെല്‍ ആശുപത്രിയിലും ഐസോലേഷന് സജ്ജീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക