കാരക്കസ് : എണ്ണകയറ്റുമതിയിലൂടെ വൻതോതിൽ രാജ്യത്തിലേക്ക് ധനം ഒഴുകിയെത്തിയ ചരിത്രമുണ്ടായിരുന്നു വെനസ്വേലയ്ക്ക്. ഒരു കാലത്ത് തെക്കെ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യം. ഇപ്പോഴും ലോകത്തിൽ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള രാജ്യം.
ആഭ്യന്തര പ്രതിസന്ധിയിലും യുഎസ് ഉപരോധത്തിലും വലയുന്ന രാജ്യത്ത് അര കിലോ തക്കാളി വാങ്ങാൻ അഞ്ചു കിലോയോളം കറൻസി തൂക്കികൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ. സ്വര്‍ണം അടക്കമുള്ള ധാതുക്കള്‍ സുലഭമായ ഒരു രാജ്യത്തെ ജനത്തിനാണ് ഈ ദുർഗതി.
വെനസ്വേലയിലെ ജനതയിൽ അഞ്ചിൽ നാലുപേർ പട്ടിണിയിലാണ്. പോഷകാഹാരക്കുറവിൽ കുട്ടികൾ കൂട്ടത്തോടെ മരിക്കുന്നു. വേണ്ടത്ര ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല.
ഉള്ളതിനാകട്ടെ താങ്ങാനാവാത്ത വില. മരുന്നുകൾക്കും ക്ഷാമം. ഡോക്ടർമാർ നാടുവിടുന്നതു കാരണം രാജ്യത്തെ പല ആശുപത്രികളും തുറന്നു പ്രവർത്തിക്കുന്നില്ല.
ദശകങ്ങൾക്കുമുൻപ് നിർമാർജനം ചെയ്ത മലമ്പനി, ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ വെനസ്വേലയിൽ തിരിച്ചുവരവിന്റെ പാതയിലും. മൂന്നിലൊരാൾക്കു പോലും ജോലിയില്ലാത്ത രാജ്യം. സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിലാണ് രാജ്യത്തെ പട്ടിണി മരണങ്ങളുടെ എണ്ണത്തിൽ ആനുപാതികമായ കുറവു നിലനിർത്താനാകുന്നത്.
കേവലം ഏഴു വർഷം കൊണ്ടാണ് സമ്പന്നതയിൽ നിന്ന് ദാരിദ്രത്തിന്റെ പടുകുഴിയിൽ വെനസ്വേല കുപ്പുകുത്തിയത്. ഒരു നേരത്തെ ഭക്ഷണത്തിനായി കുഞ്ഞുങ്ങളെ വിൽക്കുന്ന അമ്മമാരുള്ള നാട്ടിൽ കൊറോണ വൈറസ് ഭീതിയാണ് ആരോഗ്യപ്രവർത്തകരുടെയും ജനത്തിന്റെയും നെഞ്ചിൽ ഇപ്പോൾ തീകോരിയിടുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് 107 പേർക്കാണു രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഒരാൾ കോവിഡ് 19 ബാധിച്ച് മരിക്കുകയും ചെയ്തതോടെ രാജ്യം സമ്പൂർണമായി അടച്ചിട്ടു. തെരുവിൽ പട്ടാളമിറങ്ങി. വെനസ്വേലയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകരാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.
ശക്തമായ ആരോഗ്യ സംവിധാനങ്ങൾ ഉള്ള ഇറ്റലിയിൽ സംഭവിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? വെനസ്വേലയിൽ കോവിഡ് അതിവേഗം പടർന്നാൽ രാജ്യം ശവപ്പറമ്പാകും, ദൈവത്തിനു പോലും അതിൽനിന്ന് വെനസ്വേലയെ രക്ഷിക്കാനാകില്ല’– കാരക്കസിലെ ആരോഗ്യ വിദഗ്ധൻ ഡോ. ക്രിസ്റ്റ്യൻ റാമോസ് നെടുവീർപ്പോടെ പറഞ്ഞു.
വെനസ്വേലയുടെ പൊതുജനാരോഗ്യരംഗം ആകെ കുത്തഴിഞ്ഞിരിക്കുന്നു. അമേരിക്കൻ ഉപരോധവും ആഭ്യന്തര കലഹവും വെനസ്വേലയുടെ സാമ്പത്തികരംഗത്തിന്റെ നട്ടെല്ല് തകർത്തു. പട്ടിണി പിടിച്ചു നിർത്താൻ പെടാപാടുപെടുന്ന രാജ്യത്ത് കോവിഡ് 19 നുള്ള ടെസ്റ്റുകൾ നടത്താനുള്ള ആധുനിക സംവിധാനങ്ങൾ ഉണ്ടെന്നു നിങ്ങൾ വ്യാമോഹിക്കുന്നുണ്ടോ?
സാമ്പത്തികമായി ഉയർന്ന രാജ്യങ്ങളെ പോലെ എത്രനാൾ വെനസ്വേലയിൽ സമ്പൂർണ അടച്ചിടൽ നടപ്പാക്കാമെന്നാണ് നിങ്ങൾ കരുതുന്നത്. ഇനി അടച്ചിട്ടാൽ തന്നെ പട്ടിണി മരണങ്ങൾ കൂടി അതിവേഗം ഉയരുന്ന കാഴ്ചയാകും നിങ്ങൾ കാണുക. – ക്രിസ്റ്റ്യൻ റാമോസ് പറഞ്ഞു നിർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക