കൊറോണ സംബന്ധിച്ച ട്രോളുകളും തമാശയുമൊക്കെയായി ഭൂരിഭാഗവും സൈബർ ലോകത്ത് അരങ്ങുതകർക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വന്തം അനുഭവം കുറിച്ച് ജോസ് മാത്യു എന്നയാൾ അയച്ച കത്ത് വായിക്കാം;
പ്രിയപ്പെട്ടവരെ…
‘നാം അനുഭവിക്കാത്ത ജീവിതകഥകളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’. ആടുജീവിതത്തിൽ ബന്യാമിൻ കോറിയിട്ട വരികളുടെ അർത്ഥം മനസിലായത് കഴിഞ്ഞ ദിവസമാണ് . കൃത്യമായി പറഞ്ഞാൽ ഞായറാഴ്ച രാത്രി 9.30 ന് .’എനിക്ക്, കൊവിഡ് പോസിറ്റീവാണ്….’ എന്നും പറഞ്ഞ് കുഞ്ഞേച്ചിയുടെ ഫോൺ എത്തിയത് അപ്പോഴായിരുന്നു.
അതുവരെ, അങ്ങകലെ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട് അടുക്കിവച്ചിരിക്കുന്ന ചീട്ടുകൊട്ടാരങ്ങളെ തട്ടിമറിക്കുന്ന പോലെ ലോക രാഷ്ട്രങ്ങളിൽ പലതിനെയും തട്ടിവീഴ്ത്തുന്ന ഒരു കളി മാത്രമായിരുന്നു എനിക്ക് കൊറോണ. പൊട്ടിച്ചിരിക്കാനും അടുത്ത ഗ്രൂപ്പിലേയ്ക്ക് തട്ടിക്കളിക്കാനും പറ്റിയ വെറുമൊരു ട്രോൾ. പക്ഷേ, ഇന്ന് മനസ്സ് മ്ലാനമാണ്. കാരണം കോവിഡ് ഞങ്ങളുടെയും കുടുംബാംഗമായി കഴിഞ്ഞിരിക്കുന്നു.
ന്യൂജഴ്സിയിലെ നഴ്സാണ് ഞങ്ങൾ കുഞ്ഞേച്ചി എന്നു വിളിക്കുന്ന എന്റെ ചേച്ചി സിൽവി ജോഷി. കഴിഞ്ഞ രണ്ടാഴ്ചയായി കൊറോണാ രോഗികളെ ശുശ്രൂഷിക്കുന്ന വാർഡിലാണെന്ന് കേട്ടിരുന്നു. വികസിത രാജ്യത്തെ ഒന്നാംതരം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനാൽ സുരക്ഷയെക്കുറിച്ചു പേടി തോന്നിയിരുന്നില്ല. ആവശ്യത്തിന് മുൻകരുതൽ എടുത്തിട്ടുണ്ടാകുമല്ലോ എന്ന് ഞങ്ങൾ സമാധാനിച്ചു. ശാസ്ത്രത്തിൽ പൂർണ്ണമായും ഞങ്ങൾ വിശ്വസിച്ചു.
ജീവിതപങ്കാളിയുടെ വേർപാടിനു ശേഷം ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന മൂന്നു മക്കളേയും ചുമലിലേറ്റി ഒറ്റയ്ക്ക് ജീവിതത്തോണി തുഴയുകയാണ് കുഞ്ഞേച്ചി. എന്നിട്ടും രോഗഭീതി വന്നപ്പോൾ നാട്ടിലേക്ക് വരാൻ തയ്യാറായില്ല. ഇതെന്റെ കടമയാണ് എന്നു പറഞ്ഞു അവിടെ നിന്നു. ഈ കഴിഞ്ഞ രണ്ടു ആഴ്ചയും മക്കളെ വീടിന്റെ മുകളിലെ നിലയിലേയ്ക്ക് മാറ്റിത്താമസിപ്പിച്ചു കൊണ്ട് അവരോട് ഫോണിലൂടെ മാത്രം ആശയ വിനിമയം നടത്തിയാണ് കുഞ്ഞേച്ചി കഴിഞ്ഞത്. താൻ ജോലി ചെയ്യുന്ന നാടിന്റെ നന്മയ്ക്കായി.
മക്കൾ ഉണ്ടാക്കി വാതിലിനടുത്ത് വച്ച് പോകുന്ന ഗാർലിക് ബ്രെഡും സാൻവിച്ചും ചോക്കോസും കഴിക്കും. ഫോണിലൂടെ നാട്ടിലേയ്ക്ക് ചിരിച്ച് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിന്റെ ആശുപത്രിയിൽ കുഞ്ഞേച്ചിയെ അഡ്മിറ്റ് ചെയ്യില്ല ,കഠിനമായ ശ്വാസതടസങ്ങൾ ഇല്ലാത്തതിനാൽ. പ്രയാസങ്ങൾ ഉണ്ടെങ്കിലും തന്റെ കാര്യങ്ങൾ തനിയെ നോക്കണം. കൂട്ടിന് അടുത്തെത്താൻ ആർക്കും കഴിയില്ല. ഡോക്ടറോട് സംസാരിക്കുന്നതും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതും എല്ലാം ഫോണിലൂടെ മാത്രം . അത്യാവശ്യം വേണ്ട സാധനങ്ങൾ ഓൺലൈനായി വാങ്ങണം. പല ചോദ്യങ്ങൾക്കും നീ പുലർത്തിയ മൗനത്തിന്റെ അർത്ഥം തിരിച്ചറിയാൻ ആവുന്നുണ്ട് ഇപ്പോൾ.
കുറച്ചകലെ താമസിക്കുന്ന നഴ്സായ കുസുമം ചേച്ചി സ്വന്തം വീട്ടിൽ തയ്യാറാക്കി കുഞ്ഞേച്ചിയുടെ വീടിനു പുറത്തെ ബെഞ്ചിൽ കൊണ്ടുവന്ന് വച്ചിരിക്കുന്ന കഞ്ഞിയാണ് ഇന്ന് കുടിക്കാൻ പോകുന്നത് എന്ന് നീ പറയുന്നത് കേട്ട് അറിയാതെ കണ്ണുകൾ നനഞ്ഞു പോകുന്നു. രോഗിയായ ഭർത്താവും രണ്ടാഴ്ച മുമ്പ് മാത്രം പിറന്നു വീണ നവജാത ശിശുവും ഭവനത്തിൽ ഉള്ളപ്പോൾ ആണെന്ന് ഓർക്കണം കുസുമം ചേച്ചിയുടെ ഈ കരുതൽ. അതാണ് നഴ്സുമാരുടെ ആരോഗ്യപ്രവർത്തകരുടെ മനസിന്റെ നന്മ.
അമേരിക്കയിലെ സമ്പന്ന സംസ്ഥാനമായിരുന്നിട്ടും എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിട്ടും നിനക്ക് രോഗബാധ ഏറ്റു എന്നത് അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ ഇന്ത്യ പോലൊരു രാജ്യം എത്രമാത്രം സൂക്ഷിക്കണം എന്നും ഓർമിപ്പിക്കുന്നു. വിഷമം ഉണ്ടെങ്കിലും നിന്റെ മനസിന്റെ വലുപ്പം. ആരോഗ്യപ്രവർത്തകരുടെ ത്യാഗം മനസിലാക്കുന്നു. നിന്നെക്കുറിച്ചു ലോകത്തോട് വിളിച്ചു പറയണം എന്ന് തോന്നുന്നു. എനിക്ക് ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ഒന്നും ഇല്ല. അതിനാലാണ് ഈ കത്ത്. ലോകമെമ്പാടും ജീവൻ പണയം വച്ചു കോവിഡ് രോഗത്തെ പൊരുതി തോൽപ്പിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി എത്ര കയ്യടിച്ചാലും മതിയാകില്ല.
ഇനി ഒരു കോവിഡ് ട്രോളുകളും ഞാൻ ഫോർവേഡ് ചെയ്യില്ല. പകരം കാണുന്ന ഓരോ ട്രോളും ഒരു പ്രാർത്ഥനയാക്കി മാറ്റും…ഇതു പ്രസിദ്ധീകരിച്ചാൽ വായിക്കുന്ന ഓരോരുത്തരോടും എനിക്ക് പറയാനുള്ളത് രോഗം നമ്മുടെ വീട്ടിൽ എത്തിയാൽ ഉള്ള മനോവിഷമം അളവില്ലാത്തത് ആണ്. ആ വിഷമം ആർക്കും വരാതിരിക്കട്ടെ.. എന്റെ കുഞ്ഞേച്ചിയുടെ രോഗമുക്തിക്കായി… കോവിഡ് രോഗികളെ ശുശ്രുഷിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയ്ക്കായി നിങ്ങളുടെ പ്രാർത്ഥനയിൽ ഒരിടം അവർക്കും നൽകുക.
എന്ന് പ്രാർത്ഥനയോടെ,
ജോസ് മാത്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക