മലയിൻകീഴ്: മാർക്കറ്റുകളിലും റോഡ് സൈഡിലും പഴകിയ മത്സ്യം വ്യാപകമായെന്ന പരാതിയിൽ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. വിളവൂർക്കൽ പ്യടാരം മാർക്കറ്റിൽ വില്പനയ്ക്ക് കൊണ്ടുവന്ന മത്സ്യം ആരോഗ്യവകുപ്പ് പരിശോധിച്ചു. മാസങ്ങൾ പഴക്കമുള്ളതും പുഴുത്തതുമാണെന്ന് കണ്ടെത്തിയതോടെ കിള്ളി സ്വദേശികളായ സലിം(52), സജീവ്(32) എന്നിവരെ അറസ്റ്റുചെയ്തു.
മത്സ്യം ആരോഗ്യവകുപ്പ് അധികൃതർ പൊലീസിന്റെ സഹായത്തോടെ നശിപ്പിച്ചു. ഈ മാർക്കറ്റിൽ സ്ഥിരമായി പഴക്കം ചെന്ന മത്സ്യം വിൽക്കുന്ന വിവരം നാട്ടുകാർ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു.
വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. വില്പനയ്ക്ക് കൊണ്ടുവന്ന 50 വലിയ ചൂര പുഴുവരിച്ച നിലയിലായിരുന്നു. തൂത്തുക്കുടിയിൽനിന്ന് കൊണ്ടുവരുന്ന മത്സ്യം ഐസ് പെട്ടികളിലാക്കി കിള്ളിയിലാണ് സൂക്ഷിക്കുന്നത്. ഓരോ ദിവസവും രാവിലെ വാഹനങ്ങളിലും സ്കൂട്ടറുകളിലുമായി വിവിധ ഭാഗങ്ങളിലാണ് വിൽക്കുന്നതെന്ന് ആരോഗ്യവകുപ്പും പൊലീസും അറിയിച്ചു.
വിളവൂർക്കൽ പഞ്ചായത്തിലെ പ്യടാരത്തിന് പുറമേ പൊറ്റയിൽ, വിളവൂർക്കൽ നാലാംകല്ല്, ചൂഴാറ്റുകോട്ട, മലയിൻകീഴ് ജംഗ്ഷനു സമീപം, മലയിൻകീഴ് പൊതുമാർക്കറ്റ്, ശാന്തുമൂല എന്നിവിടങ്ങളിലും വിൽപ്പനയ്ക്കെത്തിക്കുന്നത് കേടായതും പുഴുവരിച്ചതുമായ മത്സ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മത്സ്യം മാർക്കറ്റിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡറിട്ട് മൂടി.
പരിശോധനയ്ക്ക് വിജയൻനായർ, ഹെൽത്ത് ഇൻസ് പെക്ടർമാരായ വി.പി.വിനോദ്, സി.കെ.അരവിന്ദ് എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക