സാർസ് കോവ് 2 വൈറസ് ബാധയെത്തുടർന്നുള്ള കോവിഡ് രോഗം ശരീരത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ചൈനീസ് ഗവേഷകർ. വുഹാൻ സർവകലാശാലയിലെ സോങ്നാൻ ആശുപത്രിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ആധികാരിക പഠനം ‘നേച്ചർ’ ജേണലിലൂടെ പുറത്തുവിട്ടത്.
വുഹാനിലാണ് പുതിയ കൊറോണ വൈറസായ സാർസ് കോവ് 2 ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 17 വർഷം മുൻപു ലോകത്തെ വിറപ്പിച്ച സാർസ് കോവ് 1 വൈറസുമായി ജനിതകഘടനയിൽ ഉൾപ്പെടെ ഏറെ ബന്ധമുണ്ട് പുതിയ കൊറോണ വൈറസിന്. അതിനാലാണ് അവയ്ക്ക് സാർസ് കോവ് 2 എന്ന പേരു നല്കിയതു തന്നെ.
ജീനോം സീക്വൻസ്, ജൈവപരമായ സ്വഭാവം, മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന രോഗ ലക്ഷണങ്ങൾ തുടങ്ങിയവയിലെല്ലാം സാർസ് കോവ് 2 വൈറസിന് 2003ലെ വൈറസുമായി ഏറെ സാമ്യമുണ്ട്.
ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും വിനിമയം തടസ്സപ്പെടുത്തുംവിധം ശ്വാസകോശത്തെ വരിഞ്ഞുമുറുക്കുന്നതാണ് കോവിഡ് രോഗത്തിന്റെ സ്വഭാവമെന്നു പറയുന്നു ഗവേഷകർ.
ഇതോടൊപ്പം അണുബാധയേറ്റുള്ള ന്യുമോണിയയും ചേരുന്നതോടെ ജീവനു ഭീഷണിയാകുംവിധം അതിമാരകമാകുകയാണ് കോവിഡ്. കൃത്രിമ സംവിധാനങ്ങളില്ലാതെ ശ്വസിക്കാൻ പോലുമാകാത്ത അവസ്ഥയിലേക്ക് എങ്ങനെയാണു മനുഷ്യൻ എത്തിച്ചേരുന്നതെന്നാണ് ഗവേഷകര്‍ അന്വേഷിച്ചത്. അതിന്റെ ഭാഗമായി അവർ പഠനവിധേയമാക്കിയതാകട്ടെ നിർണായക അവയവങ്ങളിലെ ശരീരകലകളെയും (Human Tissues).
പ്രതികരിക്കാൻ ഇവിടെ എഴുതുക