ലോകമാകെ കൊറോണയുടെ പിടിയിലമര്ന്നുകൊണ്ടിരിക്കുമ്പോള് വൈദ്യശാസ്ത്ര രംഗത്ത് നിന്നും ഒരു ആശ്വാസ വാര്‍ത്ത. കോവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ മറ്റൊരു മരുന്ന് മികച്ച ഫലം കാണിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് 19 രോഗികള്‍ക്ക് കൊടുത്ത റെംഡെസിവിര്‍ എന്ന മരുന്നാണ് ആശ്വാസ ഫലം നല്‍കുന്നത്. മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്ന രോഗികള്‍ക്കെല്ലാം കടുത്ത ശ്വാസകോശ ലക്ഷണങ്ങളും പനിയുമുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാന്‍ സാധിച്ചുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോക്ടറെ ഉദ്ധരിച്ച് ഒരു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങളുടെ മിക്ക രോഗികളും ഇതിനോടകം ആശുപത്രി വിട്ടു എന്നതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത, നല്ലൊരു മരുന്നാണിത്. രണ്ട് രോഗികള്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്”ക്ലിനിക്കല്‍ ട്രയലിന് നേതൃത്വം നല്കുന്ന ഷിക്കാഗോ സര്‍വകലാശാലയിലെ ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ. കാത്ലീന് മുള്ളന്‍, പറഞ്ഞു.
കോവിഡ് -19 ന് അംഗീകൃത മരുന്നോ ചികിത്സയോ ഇല്ല, ഇത് ചില രോഗികളില്‍ കടുത്ത ന്യൂമോണിയയ്ക്കും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോമിനും കാരണമാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടെയും മറ്റ് ചികിത്സകളുടെയും പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുന്നു, അവയില്‍ ഒന്നാണ് റിമെഡെസിവിര്‍.
ഗില്ല്യഡ് സയന്‍സസ് നിര്‍മ്മിച്ച ഈ മരുന്ന് എബോളയ്ക്കെതിരെ ചെറിയ വിജയത്തോടെ പരീക്ഷിച്ചിരുന്നു, പക്ഷേ മൃഗങ്ങളില്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ കാണിക്കുന്നത് കോവിഡ് -19 മായി ബന്ധപ്പെട്ട കൊറോണ വൈറസുകളായ സാര്‍സ് (സെവെര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) എന്നിവയെ തടയാനും ചികിത്സിക്കാനും ഈ മരുന്നിന് കഴിയുമെന്നാണ്.
നിലവിൽ ഒരൊറ്റ മരുന്ന് മാത്രമായിരിക്കും കൊറോണയ്ക്ക് ഫലപ്രദമാകുക, അത് റെംഡിസിവിർ ആയിരിക്കുമെന്ന് ചൈനയിലെ സംയുക്തമിഷനിൽ പങ്കെടുത്ത ലോകാരോഗ്യ സംഘടനയുടെ സീനിയർ അഡ്വൈസർ ബ്രൂസ് എയ്ൽവാർഡ് ഫെബ്രുവരി24 ന് അഭിപ്രായപ്പെട്ടിരുന്നു.
കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ചൈനയടക്കമുള്ള രാജ്യങ്ങള്‍. മരുന്ന് കണ്ടുപിടിച്ചാല്‍ മാത്രമേ ലോകം സാധാരണ നിലയിലേക്ക് ആകുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക