മുംബൈ∙ കോവിഡ് രോഗം പടർന്നു പിടിക്കുന്ന മുംബൈ നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മുംബൈയിൽ പ്രവർത്തിക്കുന്ന 29 മലയാളി ആരോഗ്യപ്രവർത്തകർക്കു കൂട്ടത്തോടെ കോവിഡ് രോഗം പിടിപെട്ടു. ജസ്ലോക് ആശുപത്രിയിലെ 26 നഴ്സുമാർ ഉൾപ്പെടെയാണിത്. ബോംബെ ഹോസ്പിറ്റലിൽ രണ്ട് മലയാളി ഉദ്യോഗസ്ഥർക്കു രോഗം ബാധിച്ചു.
ഭാട്യ ആശുപത്രിയിൽ ഒരു മലയാളി നഴ്സിനും കോവിഡ് രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ 25 നാവികസേന ഉദ്യോഗസ്ഥർക്കു രോഗം ബാധിച്ചതിനു പിന്നാലെയാണ് ആരോഗ്യ പ്രവർത്തകർക്കും പരിശോധന പോസിറ്റീവ് ആയ വിവരം പുറത്തുവന്നത്. അതേസമയം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 14,000 പിന്നിട്ടു.
നിലവിൽ 14,378 പേർക്കു രോഗബാധയുണ്ട്. 1992 പേരുടെ രോഗം മാറിയപ്പോൾ 480 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 991 പുതിയ കേസുകളാണ് രാജ്യത്തുണ്ടായത്. 43 പേർ മരിച്ചു. രാജസ്ഥാനിൽ ഇന്ന് 41 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നുണ്ടായ രണ്ട് മരണങ്ങൾ ഉൾപ്പെടെ രാജസ്ഥാനിൽ മരിച്ചവരുടെ എണ്ണം 19 ആയി. 1270 പോസിറ്റീവ് കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മുംബൈയിൽ സമൂഹവ്യാപനം ഇല്ലെന്ന് ബിഎംസി. രോഗികളുടെ എണ്ണം രണ്ടായിരം കടന്നിരിക്കെയാണ് അത്തരം സാധ്യതകൾ അധികൃതർ തള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക