കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്നാണ് പുറത്തായതെന്ന ആരോപണങ്ങള്‍ തള്ളി വുഹാനിലെ ലാബ് ഡയറക്ടര്‍ യുവാന്‍ സിമിങ്. വുഹാനിലെ പി-4 ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് വൈറസ് പുറത്തായത് എന്ന രീതിയില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളോട് അസാധ്യം എന്നായിരുന്നു സിമിങിന്റെ പ്രതികരണം
‘യാതൊരു തെളിവുമില്ലാതെ പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ഊഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. വൈറൽ പഠനങ്ങൾ നടത്തുന്ന ആളുകളെന്നനിലയിൽ, ഇൻസ്റ്റിറ്റ്യൂട്ടിൽ ഏത് തരത്തിലുള്ള ഗവേഷണമാണ് നടക്കുന്നതെന്നും വൈറസ് സാമ്പിളുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഞങ്ങളുടെ ലാബില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള വൈറസ് പുറത്തുകടക്കുകയെന്നത് അസംഭവ്യമാണെന്ന് ചൈനയിലെ പ്രമുഖ വാര്‍ത്താമാധ്യമമായ സിജിടിഎന്നിനോട് വ്യക്തമാക്കി.
ലാബിലെ അംഗങ്ങളില്‍ ആര്‍ക്കും രോഗം ബാധിച്ചിട്ടില്ല. വുഹാനില്‍ വന്യജീവികളെ വിൽക്കുന്ന ചന്തയിലെ ഏതെങ്കിലും മൃഗത്തില്‍നിന്ന് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നിരിക്കാം. രോഗകാരിയായ വൈറസിനെ കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ജനുവരിയില്‍തന്നെ ലോകാരോഗ്യ സംഘടനയുമായി പങ്കുവെച്ചതായും ലബോറട്ടറി തലവന്‍ വ്യക്തമാക്കി.
വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ അപകടകാരികളായ വൈറസിനെ കുറിച്ച് ഗവേഷണം നടത്തുന്ന ലാബ് സ്ഥിതിചെയ്യുന്നതാണ് ലാബിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണം. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന് വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നും ആരോപിച്ച് നൊബേല്‍ ജേതാവ് ലുക് മൊണ്ടേനിയനും രംഗത്തെത്തിയിരുന്നു.എയ്ഡ്സിനെതിരെയുള്ള വാക്സിന് നിര്‍മ്മാണ ശ്രമത്തിനിടക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ചൈനീസ്, ഫ്രഞ്ച് ആരോഗ്യ മന്ത്രാലയങ്ങള്‍ സര്‍ട്ടിഫൈ ചെയ്ത അതിസുരക്ഷാ ലാബായ പി-4 നെകുറിച്ചുള്ള ആരോപണങ്ങള്‍ നേരത്തേ ഫ്രാന്‍സും തള്ളിയിരുന്നു. വൈറസ് മനുഷ്യ നിര്‍മിതമാണെന്നോ ലാബില്‍നിന്നാണ് വൈറസ് പുറത്തുകടന്നതെന്നോ ഉള്ള ആരോപണങ്ങള്‍ക്ക് നിലവില്‍ ഒരു തെളിവുമില്ല എന്നാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയത്. കോവിഡ് 19 മനുഷ്യനിര്‍മിതമാണെന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയും നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക