2007 -ലെ ഐസിസി ട്വന്റി-20 ലോകകപ്പിലായിരുന്നു ഒരോവറിൽ ആറ് സിക്സറടിച്ച് യുവരാജ് സിങ് ലോകത്തെ ഞെട്ടിച്ചത്. ഡർബൻ സ്റ്റേഡിയത്തിലെ വാശിയേറിയ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തിലായിരുന്നു യുവിയുടെ ചരിത്രം തിരുത്തിക്കുറിച്ച ഇന്നിങ്സ്. മത്സരത്തിന്റെ 19 ാം ഓവറിലായിരുന്നു സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ മുഴുവൻ പന്തും യുവി ഗാലറിയിലേക്ക് പറത്തിയത്.
തൊട്ടു മുന്നിലെ ഓവറില്‍ ഇംഗ്ലീഷ് ക്യാപ്റ്റൻ ആന്‍ഡ്രൂ ഫ്ളിന്റോഫുമായുള്ള വാക്കേറ്റമാണ് യുവരാജിനെ ചൊടിപ്പിച്ചത്. ഫ്ളിന്റോഫുമായുള്ള വാക്കേറ്റവും മറ്റും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫ്ളിന്റോഫിനോടുള്ള കലിപ്പ് തൊട്ടടുത്ത ഓവറിൽ യുവരാജ് ബ്രോഡിനോട് തീര്‍ക്കുകയും ചെയ്തു. അന്നത്തെ മത്സരത്തില്‍ ഫ്ളിന്റോഫ് തന്നോട് പറഞ്ഞതെന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിങ്.
ഫ്ളിന്റോഫിന്റെ തൊട്ടുമുമ്പിലുള്ള ഓവറില്‍ തുടരെ രണ്ടു ബൗണ്ടറികള്‍ നേടിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഓവറിന് ശേഷം ബാറ്റിങ് എന്‍ഡിലേക്ക് നടക്കവെ ഫ്ളിന്റോഫ് പരിഹാസവുമായി രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് കൃത്യമായി ഞാനോര്‍ക്കുന്നില്ല. എന്നാല്‍ എന്റെ ഷോട്ടുകള്‍ ചിരി ഉളവാക്കുന്നതും മഹാ അലമ്പുമാണ് എന്നുമായിരുന്നു ഏതാണ്ട് ആ വാക്കുകൾ.
ഇതിനെത്തുടര്‍ന്നാണ് ഞാന്‍ ഫ്ളിന്റോഫിന് നേരെ ചെന്നതും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും. തര്‍ക്കത്തിനിടെ പുറത്തിറങ്ങിയാൽ കഴുത്ത് അറക്കുമെന്ന് ഫ്ളിന്റോഫ് പറയുകയുണ്ടായി. ഇത് കൂടുതല്‍ ചൊടിപ്പിച്ചു. ‘എന്റെ കൈയിലുള്ള ഈ ബാറ്റു കണ്ടോ? ഈ ബാറ്റുകൊണ്ട് ഞാന്‍ എവിടെയെല്ലാം അടിക്കുമെന്ന് കാത്തിരുന്നോ’എന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു. യുവി പറയുന്നു.
സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു തവണയും സിക്സിന് പറത്തണമെന്ന ഉദ്ദേശ്യമില്ലായിരുന്നു. എന്നാല്‍ ഫ്ളിന്റോഫുമായുള്ള തര്‍ക്കം എന്നെ വാശിക്കാരനാക്കി. ഭാഗ്യവശാല്‍ അന്ന് എന്റെ ദിവസമായിരുന്നു. കരിയറില്‍ ആദ്യമായിട്ടാണ് ഞാന്‍ അന്ന് പോയിന്റിലേക്ക് സിക്സറടിച്ചത്. യുവി പറയുന്നു.
നിശ്ചിത 20 ഓവറില്‍ നാലിന് 218 റണ്‍സാണ് ഇന്ത്യ കുറിച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടമാകട്ടെ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന് അവസാനിച്ചു. 12 പന്തുകളിൽ നിന്നായിരുന്നു അന്നത്തെ യുവിയുടെ മികവുറ്റ അർധശതകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക