സൗദി അറേബ്യയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമയം മക്കയില്‍ മാത്രമാക്കി ചുരുക്കി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. റമദാന്റെ ഭാഗമായുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. റമദാന് ഇരുപത് വരെ, അതായത് മെയ് 13 വരെ മാത്രമാണ് കര്‍ഫ്യൂ സമയം കുറച്ചത്.
എപ്രില്‍ 29 മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മാളുകള്‍, ചെറുകിട, ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ജിം, പാര്‍ക്കുകള്‍, സിനിമ, എന്നിവക്ക് വിലക്ക് തുടരും. ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളില്‍ നിന്നും പാര്‍സല്‍ മാത്രമേ ഇനിയും പാടുള്ളൂ. കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്ക് മുഴുസമയം ഏപ്രില്‍ 29 മുതല്‍ പ്രവര്‍ത്തിക്കാം. അഞ്ചില്‍ കൂടുതല്‍ പേര് ചേരുന്ന എല്ലാ പരിപാടികള്‍ക്കുമുള്ള നിരോധനം തുടരും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഉറപ്പു വരുത്തി മാത്രമേ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാകൂ. ലംഘിച്ചാല്‍ പിഴ ഈടാക്കി സ്ഥാപനം അടപ്പിക്കും
നിലവില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂവില്‍ ഇളവാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് വാഹനത്തില്‍ പുറത്തിറങ്ങാന്‍ പോലും പാസ് വേണമായിരുന്നു. ഇന്നു മുതല്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പാസില്ലാതെ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാം. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക