സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിലെ ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ തീര്‍ച്ചയായും രാജ്യത്തിന്റെ അഭിമാനമാണ്. ടെക് ലോകത്തെ പ്രധാന കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പിച്ചൈ ഗൂഗിളിന്റെ മുഖ്യൻ ഇപ്പോൾ ആൽഫബെറ്റിന്റെ മേധാവി കൂടിയാണ്. ഈ സേവനങ്ങൾക്ക് പ്രതിഫലമായി 2019ല്‍ ആല്‍ഫബെറ്റ് നൽകിയത് 281 ദശലക്ഷം ഡോളറാണ് (ഏകദേശം 2136.44 കോടി രൂപ), ഇത് റെക്കോർഡ് നേട്ടം തന്നയാണ്.
പാക്കേജിന്റെ ബഹുഭൂരിപക്ഷവും ഓഹരിയായിട്ടാണ്. അവയിൽ ചിലത് എസ് ആന്റ് പി 100 സൂചികയിലെ മറ്റ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ആൽഫബെറ്റിന്റെ സ്റ്റോക്ക് റിട്ടേൺ അനുസരിച്ച് നൽകപ്പെടും. 2019 ൽ റെഗുലേറ്റർമാർക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പിച്ചൈയുടെ വാർഷിക ശമ്പളം 650,000 ഡോളറായിരുന്നു. ഈ വർഷം വാർഷിക ശമ്പളം 20 ദശലക്ഷം ഡോളറായി ഉയർന്നുവെന്ന് കമ്പനി അറിയിച്ചു.
പിച്ചൈയുടെ പ്രതിഫലം ആൽഫബെറ്റ് ജീവനക്കാരുടെ ശരാശരി ശമ്പളത്തിന്റെ 1,085 ഇരട്ടിയാണെന്ന് കമ്പനിയുടെ ഫയലിംഗിൽ പറയുന്നുണ്ട്. ലാറി പേജും സഹസ്ഥാപകനുമായ സെർജി ബ്രിനും കമ്പനിയിൽ നിന്ന് പിന്മാറിയതോടെ പിച്ചൈ കഴിഞ്ഞ വർഷം അവസാനം ആൽഫബെറ്റിന്റെ സിഇഒ ആയി ചുമതലയേറ്റു.
കൊറോണ വൈറസ് പ്രതിസന്ധിയിലൂടെയും സാമ്പത്തിക മാന്ദ്യത്തിലൂടെയും മുന്നോട്ടു പോകുന്ന കമ്പനികളെ രക്ഷിക്കാൻ 47 കാരനായ എക്സിക്യൂട്ടീവ് ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഈ വർഷത്തെ നിയമനം, നിക്ഷേപ പദ്ധതികൾ എന്നിവയിൽ പിച്ചൈ ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്.
ദീര്‍ഘകാലം ഗൂഗിളില്‍ സേവനമനുഷ്ഠിച്ച സുന്ദര്‍ പിച്ചൈ കമ്പനിയുടെ പുനര്‍ഘടനയില്‍ 2015 ഓഗസ്റ്റിലാണ് സിഇഒ ആയി നിയമിക്കപ്പെട്ടത്. പിന്നീട് കഴിഞ്ഞ വർഷം ആൽഫബെറ്റിന്റെ സിഇഒയായും സ്ഥാനമേറ്റു.
കോര്‍ അഡ്വര്‍ട്ടൈസിങ്, യുട്യൂബ് എന്നിവയില്‍ നിന്നും കൂടുതല്‍ വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ മെഷീന് ലേണിങ്, ഹാര്ഡ്വെയര് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയവയിലും പിച്ചൈയ്ക്ക് കീഴിൽ ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2016ല്‍ സ്മാര്‍ട്ട്ഫോൺ, വെര്‍ച്വല്‍ റിയാലിറ്റി ഹാന്‍ഡ്സെറ്റ്, റൂട്ടര്‍, വോയ്സ് കണ്ട്രോള്ഡ് സ്മാര്‍ട്ട് സ്പീക്കര്‍ തുടങ്ങി ഉൽപ്പന്നങ്ങളും ഗൂഗിൾ അവതരിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക