മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ മാർഗ നിർദേശങ്ങള്‍ തയ്യാറാക്കി ഗതാഗത വകുപ്പ്. അതിര്‍ത്തി കടന്ന് വരുന്നവര്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നാല് ചെക്ക് പോസ്റ്റുകൾ വഴി ഒരു ദിവസം മൂന്ന് മണിക്കൂർ മാത്രമേ പ്രവേശനം അനുവദിക്കാവു എന്നും സർക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്രതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് മലയാളികളാണ് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. നാട്ടിലെത്താന്‍ വേണ്ടി ആയിരക്കണക്കിന് ആള്‍ക്കാരാണ് ദിവസവും സര്‍ക്കാരുമായി ബന്ധപ്പെടുന്നത്. നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ നോർക്ക ഉടൻ സൗകര്യം ഒരുക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഗതാഗത വകുപ്പ് മാർഗനിർദേശങ്ങൾ തയ്യാറാക്കി സര്‍ക്കാരിന് സമർപ്പിച്ചത്. കോവിഡ് 19 ഇല്ലെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് പ്രധാനമായും വേണ്ടത്.
മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള എന്നീ നാല് ചെക്ക് പോസ്റ്റ് വഴി മാത്രമേ കേരളത്തിലേക്ക് വാഹനങ്ങൾ അനുവദിക്കാവൂ. അതും രാവിലെ എട്ട് മണിക്കും 11 മണിക്കും ഇടയിൽ മാത്രം. സ്വന്തം വാഹനത്തിൽ ആളുകൾക്ക് വരാം. കേന്ദ്രം അനുവദിച്ചാൽ അന്തർ സംസ്ഥാന ബസുകൾ ഏർപ്പെടുത്താമെങ്കിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം. നഷ്ടം സഹിച്ച് ബസുകൾ ഓടാൻ തയ്യാറല്ലെങ്കിൽ ഇന്ധന നികുതി ഇളവ് ചെയ്ത് നൽകുന്ന കാര്യവും സര്‍ക്കാരിന് ആലോചിക്കാം.
അതിർത്തി കടന്ന് എത്തുന്നവരെ ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കാൻ പൊലീസിനേയും മെഡിക്കൽ സംഘത്തേയും നിയോഗിക്കണം. തിരിച്ചെത്തുന്നവർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് തന്നെയാണ് പോകുന്നതെന്ന് ഉറപ്പുവരുത്താൻ അതാത് ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഗതാഗത വകുപ്പിന്റ ശിപാർശയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക