തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക്ക് നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രചാരണം ഇന്നു മുതല്‍ ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു. അതേസമയം വയനാട്ടില്‍ പൊതു ഇടങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വയനാട്ടില്‍ മാസ്ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും.
അതേസമയം ഉപയോഗിച്ച മാസ്ക്കുകള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നതിനെതിരെ ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. മാസ്ക്കുകള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കൊവിഡിനെ സംബന്ധിച്ച പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഈ കേസും പരിഗണിക്കും.
കാസര്‍കോട് ജില്ലയില്‍ കോവിഡ് ഭേദമായ മൂന്നുപേര്‍ ഇന്ന് ആശുപത്രി വിടും. മെഡിക്കല്‍ കോളജിലില്‍ ചികിത്സയിലിരുന്ന മൂന്ന് പേരാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇനി 11 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. നേരത്തെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായിരുന്നത് കാസര്‍കോടായിരുന്നു. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ ഇന്നലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ മേഖലയിലെ ആള്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് വിദേശ സമ്ബര്‍ക്ക ബന്ധമില്ല എന്ന് സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ അസുഖത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക