വാലറ്റക്കാർക്ക് മുൻനിര ബാറ്റ്സ്മാൻമാരെ പോലെ റൺസെടുക്കാൻ കഴിയാറില്ല എന്നത് സത്യമാണ്. വളരെ അപൂർവമായി മാത്രമേ ലോകക്രിക്കറ്റിൽ വാലറ്റക്കാർ വലിയ സ്കോറുകൾ നേടിയിട്ടുള്ളൂ. മുൻ ഓസീസ് ബോളർ ജേസൺ ഗില്ലസ്പി ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ച്വറി നേടിയത് ഒരു മഹാത്ഭുതം തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം ആസ്ട്രേലിയൻ ചാനലായ ഫോക്സ് ക്രിക്കറ്റ് രസകരമായ ഒരു ഇലവൻ പ്രഖ്യാപിക്കുകയുണ്ടായി. എക്കാലത്തേയും ഏറ്റവും മോശം വാലറ്റക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലവനാണ് ഫോക്സ് ക്രിക്കറ്റ് പ്രഖ്യാപിച്ചത്.
ടീമിൽ ക്യാപ്റ്റനായി ഉൾപ്പെടുത്തിയത് മുൻ ന്യൂസിലാൻഡ് ബോളറായ ക്രിസ് മാർട്ടിനെയാണ്. 104 ഇന്നിങ്സുകളിൽ നിന്നായി 123 റൺസാണ് കരിയറിൽ ആകെ മാർട്ടിൻ നേടിയത്. ആവറേജാവട്ടെ, വെറും 2.36 മാത്രവും! പിന്നീട് വരുന്നത് കോർട്നി വാൽഷും ഗ്ലെൻ മഗ്രാത്തുമാണ്. മഗ്രാത്ത് ടെസ്റ്റിൽ ഒരു ഫിഫ്റ്റി നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നാലാമായി ഇംഗ്ലണ്ടിന്റെ സ്പിന്നറായ മോണ്ടി പനേസർ വരുന്നു. 50 ടെസ്റ്റുകളിൽ അദ്ദേഹത്തിന്റെ ആവറേജ് 4.88 മാത്രമാണ്.
ടീമിലെ സർപ്രൈസ് താരം ഇന്ത്യയുടെ അജിത് അഗാർക്കറാണ്. കളിച്ചിരുന്ന കാലത്ത് കപിൽ ദേവിന്റെ പിൻഗാമി എന്നറിയപ്പെട്ടിരുന്ന താരമാണ്. സച്ചിനും ലാറയ്ക്കും കഴിയാതിരുന്ന ലോർഡ്സിലെ സെഞ്ച്വറി നേട്ടം സ്വന്തമായുള്ള താരമാണ്. പക്ഷേ, പറഞ്ഞിട്ടെന്താ, ഇതേ അഗാർക്കർ തന്നെയാണ് ഒളിംപിക് ഡക് എന്ന കുപ്രസിദ്ധിയോടെ തുടർച്ചയായി അഞ്ചുതവണ പൂജ്യനായി ടെസ്റ്റിൽ പുറത്തായത്.
ഇക്കാലത്തെ കളിക്കാരിൽ ടീമിൽ ഇടം നേടിയതും മറ്റൊരു ഇന്ത്യക്കാരനാണ്. മറ്റാരുമല്ല ലോക ഒന്നാം നമ്പർ ബോളറായ ജസ്പ്രീത് ബുംമ്ര. 14 ടെസ്റ്റുകളിൽ നിന്നായി വെറും 2.90 ആണ് ബുംമ്രയുടെ ആവറേജ്.
ടീം ഇതാണ്: ക്രിസ് മാർട്ടിൻ, കോർട്നി വാൽഷ്, ഗ്ലെൻ മഗ്രാത്ത്, അജിത് അഗാർക്കർ, മോണ്ടി പനേസർ, ജസ്പ്രിത് ബുംമ്ര, പോമി എംബാംഗ്വെ, ഹെന്റി ഒലോങ്ക, ഫിൽ ടഫ്നൽ, ബ്രൂസ് റീഡ്, ഡെവൺ മാൽക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക