തന്റെ സിനിമാ കാണൽ അനുഭവങ്ങളെക്കുറിച്ചും പ്രദേശത്തുള്ള തീയേറ്ററുകളെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകൻ എബ്രിഡ് ഷൈൻ രംഗത്ത്. ഫേസ് ബുക്ക് കൂട്ടായ്മയായ ലാഗിലാണ് (ലോക്കൽ ഓഡിയൻസ് ഗ്രൂപ്പ്) എബ്രിഡ് തന്റെ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നാട്ടിലെ തലയോലപ്പറമ്പ് നൈസ് തീയേറ്ററിലാണ് ആദ്യമായി ഒരു സിനിമ കാണുന്നത്, നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. തിയേറ്ററിന്റെ അകവശം ആശ്ചര്യത്തോടെ നോക്കി. അത്ര മനോഹരമായി ഒരു കെട്ടിടത്തിന്റ ഉൾവശം അതിനു മുമ്പ് ഞാൻ കണ്ടിരുന്നില്ല.തിരശീലയിൽ ടൈറ്റിലുകൾ വന്നു തുടങ്ങി. സിനിമ ആരംഭിച്ചു. കാണുന്നത് സിനിമയാണെന്ന് മറന്നു. കുറെ മനുഷ്യർ വന്നു, അവരുടെ ജീവിതം കണ്ടു. സന്തോഷവും വേദനയും അനുഭവിച്ചു.
സിനിമയുടെ പേര് “മകൻ എന്റെ മകൻ” എന്നായിരുന്നു. നായക നടന്റെ പേര് മമ്മൂട്ടി എന്ന് മനസിലാക്കി. നടിയുടെ പേര് രാധിക എന്നും. ഇടക്ക് പേടിപ്പെടുത്തി ടി ജി രവി വന്നു. സിനിമ എന്ന മാജിക് ഒരു പ്രേക്ഷകൻ എന്ന നിലക്ക് ആദ്യ കാഴ്ചയിൽ തന്നെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. സിനിമയുടെ സംവിധായകന്റെ പേരും മറ്റു വിവരങ്ങളും മുതിർന്നപ്പോൾ ഗൂഗിൾ നോക്കി കണ്ടു പിടിച്ചു. സംവിധായകൻ, ശശികുമാർ. നിർമാണം ജോയ് തോമസ്. ബാനർ ജുബിലി പ്രൊഡക്ഷൻസ്. പിന്നീട് ക്രിക്കറ്റ് കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം സിനിമയായി. എബ്രിഡ് ഷൈൻ കുറിക്കുന്നു.
ഇതിനകം പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
പോസ്റ്റിന്റെ മുഴുവൻ രൂപം വായിക്കാം.
ഞങ്ങളുടെ നാട്ടിലെ തലയോലപ്പറമ്പ് നൈസ് തീയേറ്ററിലാണ് ആദ്യമായി ഒരു സിനിമ കാണുന്നത്, നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. തിയേറ്ററിന്റെ അകവശം ആശ്ചര്യത്തോടെ നോക്കി. അത്ര മനോഹരമായി ഒരു കെട്ടിടത്തിന്റ ഉൾവശം അതിനു മുമ്പ് ഞാൻ കണ്ടിരുന്നില്ല. ആളുകൾ നിറഞ്ഞിരിക്കുന്നു.
ഞങ്ങൾ ഇരിക്കുന്നതിന്റെ എതിർ വശത്തു ചുവന്ന ഞൊറികളുള്ള വലിയ കർട്ടൻ. അൽപനേരം കഴിഞ്ഞ് കർട്ടൻ ഉയർന്നു തുടങ്ങി. അതിനു മാന്ത്രികമായ ശബ്ദത്തോടെ ഒരു സംഗീതം അകമ്പടിയായി. ആ സംഗീതം പിന്നെ എത്രയോ തവണ കേട്ടു. മുതിർന്നപ്പോൾ ഇന്റർനെറ്റിൽ പരതി ആ സംഗീതം ഏതെന്നു കണ്ടുപിടിച്ചു. 1978 ഇറങ്ങിയ KRAFTWERK -THE MAN MACHINE എന്ന ആൽബത്തിലെ സംഗീതം ആയിരുന്നു അത്. ഇന്നും അത് കേൾക്കുമ്പോൾ രോമാഞ്ചം.
കർട്ടൻ ഉയർന്നു .തിരശീലയിൽ ടൈറ്റിലുകൾ വന്നു തുടങ്ങി. സിനിമ ആരംഭിച്ചു. കാണുന്നത് സിനിമയാണെന്ന് മറന്നു. കുറെ മനുഷ്യർ വന്നു, അവരുടെ ജീവിതം കണ്ടു. സന്തോഷവും വേദനയും അനുഭവിച്ചു. സിനിമയുടെ പേര് “മകൻ എന്റെ മകൻ” എന്നായിരുന്നു. നായക നടന്റെ പേര് മമ്മൂട്ടി എന്ന് മനസിലാക്കി. നടിയുടെ പേര് രാധിക എന്നും. ഇടക്ക് പേടിപ്പെടുത്തി ടി . ജി രവി വന്നു.
സിനിമ എന്ന മാജിക് ഒരു പ്രേക്ഷകൻ എന്ന നിലക്ക് ആദ്യ കാഴ്ചയിൽ തന്നെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. സിനിമയുടെ സംവിധായകന്റെ പേരും മറ്റു വിവരങ്ങളും മുതിർന്നപ്പോൾ ഗൂഗിൾ നോക്കി കണ്ടു പിടിച്ചു. സംവിധായകൻ, ശശികുമാർ.
നിർമാണം ജോയ് തോമസ്. ബാനർ ജുബിലി പ്രൊഡക്ഷൻസ്.
പിന്നീട് ക്രിക്കറ്റ് കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം സിനിമയായി. അതേ വർഷം മറ്റൊരു സിനിമ കൂടി കണ്ടു. ‘ഈ ലോകം, ഇവിടെ കുറെ മനുഷ്യർ’. അതിലും നായകൻ മമ്മൂട്ടി തന്നെ. (സ്കൂൾ കാലം തൊട്ടേ സിനിമ കണ്ടിറങ്ങിയാൽ അഭിനയിക്കുന്നത് ആരെന്ന് ചോദിച്ചാൽ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്നാണല്ലോ പറയുക. അതുകൊണ്ടാണ് എഴുതുമ്പോൾ മഹാനടന്മാരുടെ പേരെഴുതുന്നത്) ആ ചിത്രത്തിൽ മറ്റു ചില നടന്മാരെയും ആദ്യമായി കണ്ടു ഇഷ്ടപ്പെട്ടു. റഹ്മാൻ, അംജത് ഖാൻ ഒക്കെ ആയിരുന്നു അവർ. അതിലും വില്ലൻ ടി ജി രവി ആയിരുന്നു. തിയേറ്ററിൽ വലിയ ആഘോഷം ആരുന്നു ആ ചിത്രം. അതിന്റെ സംവിധായകന്റെ പേര് പി ജി വിശ്വംഭരൻ.
പിന്നീട് വൈക്കം നർത്തകി തിയേറ്ററിൽ ഒരു സിനിമ കണ്ടു. ‘രേവതിക്ക് ഒരു പാവക്കുട്ടി ‘. വലിയ ഇമോഷൻസ് ഉണ്ടാക്കി ആ സിനിമ. ഭരത് ഗോപി, മോഹൻലാൽ, രാധ എന്നിവരായിരുന്നു നടീ നടൻമാർ. ആ തവണയും സംവിധായകന്റെ പേര് പിന്നീടാണ് അറിഞ്ഞത്, സത്യൻ അന്തിക്കാട്.
അച്ഛന്റേം അമ്മേടേം അനിയത്തീടേം കൂടെ കണ്ട മറ്റൊരു സിനിമ വൈശാലി ആരുന്നു. നൈസ് തിയേറ്ററിൽ കുറെ ആഴ്ചകൾ ഓടിയ സിനിമ ആരുന്നു അത്. വലിയ ഒരു കാഴ്ചാനുഭവമായിരുന്നു വൈശാലി. ഫസ്റ്റ് ഫ്രെയിം തൊട്ടു അവസാനം വരെ കാഴ്ചയുടെ നവ്യാനുഭവം. പാട്ടുകൾ, ഫ്രെയിമുകൾ, സംഭാഷണം, കഥാഗതി, അഭിനേതാക്കൾ.. തിയേറ്റർ തിങ്ങി നിറഞ്ഞിരുന്നു. ഞാൻ പേടിച്ചു പോയത് മുകളീന്ന് പാറക്കല്ലുകൾ വീഴുന്ന സീനിൽ ആരുന്നു. നമ്മുടെ തലയിൽ കല്ല് വീഴാൻ വരുന്നത് പോലെ തോന്നി. അവസാനം ഋഷ്യശൃംഗൻ പെയ്യിച്ച മഴ നനഞ്ഞു വൈശാലിയുടെ കണ്ണ് നീരിൽ കുതിർന്നു തിയേറ്റർ വിട്ടിറങ്ങി. അന്നും ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് വൈശാലി.
ആ കാലത്തു ആഴ്ചകളോളം നിറഞ്ഞു ഓടിയ മറ്റൊരു സിനിമയായിരുന്നു അമരം. വല്ലാത്ത വൈകാരികത ഉണ്ടാക്കിയ വിതുമ്പിപ്പോയ സിനിമ. രാജാവിന്റെ മകൻ തിയേറ്ററിൽ കാണാൻപറ്റിയില്ല. പക്ഷെ ആഘോഷിച്ചു തിയേറ്ററിൽ കണ്ട പടം ആരുന്നു ഇരുപതാം നൂറ്റാണ്ട്. ആദ്യമായി കൂട്ടുകാരോടൊപ്പം കണ്ട പടം ആരുന്നു വിറ്റ്നസ്. അതിൽ ഒരു പുതിയ നടനെ കണ്ടു, ജയറാം. ജഗതി, സുരേഷ്ഗോപി, പാർവതി എന്നിവരും ഉണ്ടായിരുന്നു.
ഈ കാലത്തു അമ്മയ്ക്കു ട്രാൻസ്ഫർ ആയി ഞങ്ങൾ ബ്രഹ്മമംഗലത്തു താമസിച്ചു . അവിടെ ബ്രഹ്മമംഗലം പിക്കഡ്ലി pickadly എന്ന തിയേറ്റർ ഉണ്ടായിരുന്നു. അകത്ത് മരത്തിന്റെ തൂണുകൾ ഉള്ള തിയേറ്റർ. അവിടെ ടിക്കറ്റ് നിരക്ക് ഏറ്റവും പുറകിൽ മൂന്ന് രൂപ. നടുക്ക് രണ്ടു രൂപ. ഏറ്റവും മുന്നിൽ ഒരു രൂപ എന്ന നിരക്കിൽ ആരുന്നു. പണക്കാരൻ മൂന്ന് രൂപ ടിക്കറ്റിനു കേറും . മിഡിൽ ക്ലാസ് രണ്ടു രൂപയ്ക്ക്. ദരിദ്രൻ ഒരു രൂപ നിരക്കിൽ. വീട്ടുകാരോടൊപ്പം അല്ലാത്ത എല്ലാ സിനിമകളും ഞാൻ ഒരു രൂപ ടിക്കറ്റിൽ ആണ് കണ്ടത്.
അവിടുന്ന് കുറച്ചു മാറി അരയങ്കാവ് ബോബി എന്ന തിയേറ്ററും കാഞ്ഞിരമറ്റം ജയശ്രീ എന്ന തിയേറ്ററും ഉണ്ടായിരുന്നു. ഈ തിയേറ്ററുകളിൽ നിന്നാണ് നായർ സാബ്, ആര്യൻ, വടക്കൻ വീരഗാഥ , ജാക്കി ചാന്റെ സ്പാനിഷ് കണക്ഷൻ, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് , അമിതാഭ് ബച്ചന്റെ തൂഫാൻ,ഇന്നലെ ,ഞാൻ ഗന്ധർവ്വൻ,മൂന്നാംമുറ നാടോടിക്കാറ്റ് ,മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ,ഇൻ ഹരിഹർ നഗർ , റാം ജി റാവു സ്പീകിംഗ് , ചിത്രം , കിരീടം , മൂർഖൻ , അയ്യർ ദി ഗ്രേറ്റ് , എന്നെന്നും കണ്ണേട്ടന്റെ, ഏപ്രിൽ പതിനെട്ടു അങ്ങനെ എത്രയോ എത്രയോ സിനിമകൾ കണ്ടത്.
ആ കാലത്തു ദൂരദർശൻ ആണ് മറ്റൊരു പ്രധാന ഇടം. ഞായറാഴ്ച വൈകുന്നേരം വന്ന എല്ലാ മലയാള പടങ്ങളും, ശനിയാഴ്ച വരുന്ന ഹിന്ദി പടങ്ങളും ചില ഞായറാഴ്ചകളിൽ ഉച്ചക്കു വരുന്ന മലയാളം പടങ്ങളും കണ്ടു. പ്രേംനസീർ, സത്യൻ, സോമൻ, സുകുമാരൻ, ജയൻ തുടങ്ങിയ എല്ലാ നടന്മാരുടേം ചിത്രങ്ങൾ. രാജ് കപൂർ, ഋഷി കപൂർ, ധർമേന്ദ്ര, ജിതേന്ദ്ര, അമിതാഭ് ബച്ചൻ, നസറുദ്ധീൻ ഷാ, മിഥുൻ ചക്രവർത്തി, അനിൽ കപൂർ തുടങ്ങിയ ഹിന്ദി നടന്മാരുടേം സിനിമകൾ. ഞായറാഴ്ച ഉച്ചക്ക് കണ്ട സിനിമകളിൽ പിറവി ഒക്കെ ഉണ്ടാരുന്നു. ചാർളി ചാപ്ലിൻ സിനിമകൾ കണ്ടതും ദൂരദർശനിലാരുന്നു. കോളേജിൽ എത്തിയ ശേഷം പിന്നെ ഒരു പടവും വിട്ടിട്ടില്ല. കോളേജിൽ എത്തിയ ശേഷം കണ്ട സിനിമകളുടെ പേരെഴുതാൻ പത്തു പേജ് മതിയാകാതെ വരും .
അങ്ങനെ അക്കാലങ്ങളിൽ ഞാൻ കണ്ട എല്ലാ സിനിമകളും എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് ഇഷ്ടമാകാതിരുന്ന ആദ്യത്തെ സിനിമ ഏതാണ്? ഇഷ്ടമാകാത്ത സിനിമ എന്നൊന്ന് ഇല്ലായിരുന്നു.
പക്ഷെ, കണ്ടുകൊണ്ടിരുന്നപ്പോൾ ഇടയ്ക്കു വെച്ചു ഇറങ്ങി ഓടിയ രണ്ടു മൂന്നു സിനിമകൾ ഉണ്ടായിരുന്നു . അതിനെപ്പറ്റി നാളെ പറയാം …
പ്രതികരിക്കാൻ ഇവിടെ എഴുതുക