അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഗര്‍ഭിണിയുടെ മൃതദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുപോയത് സ്ട്രെച്ചറില്‍. ആംബുലന്‍സ് നല്കാന് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പുതപ്പില്‍ പൊതിഞ്ഞ മൃതദേഹവുമായി സ്ട്രച്ചര്‍ തള്ളി ശൂന്യമായ റോഡിലൂടെ പോകുന്ന കുടുംബത്തിെന്റ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെപേര്‍ പങ്കുവെച്ചു.
ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് മരണകാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഒരു ഡോക്ടറെയും നഴ്സിനെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ പറഞ്ഞു.കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പലയിടത്തും ആളുകള്‍ പ്രതിഷേധം തുടങ്ങി.
തെക്കേ കശ്മീര്‍ ജില്ലയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അധികൃതരുടെ അനാസ്ഥ മൂലം ഗര്‍ഭിണി മരിക്കുന്ന രണ്ടാമത്തെ കേസാണിത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ പ്രദേശിക ആശുപത്രിയില്‍ നിന്ന് വലിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. തുടര്‍ന്ന് അനന്ത്നാഗിലെ മെറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ് കെയര്‍ ഹോസ്പിറ്റലിലേക്ക് (എംസിസിഎച്ച്) മാറ്റുകയായിരുന്നു. രണ്ട് ആശുപത്രികളിലും ചികിത്സ വൈകിയതായി കുടുംബം ആരോപിച്ചു.
അതേസമയം, കോവിഡ് പരിശോധനയ്ക്ക് സാമ്ബിള്‍ എടുക്കാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഭയന്നാണ് കുടുംബം ഇടപെട്ട് മൃതദേഹം വേഗം കൊണ്ടുപോയതെന്ന് അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ ബഷീര്‍ അഹ്മദ് ദര് പറഞ്ഞു. പ്രാഥമിക വിവരം ഇതാണെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദര് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞയാഴ്ച ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതിയും ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. കോവിഡ് ബാധിത മേഖലയില്‍ നിന്ന് വന്ന ഇവര്‍ക്ക് വൈദ്യസഹായം നിഷേധിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. മരണപ്പെട്ട് ഒരു ദിവസത്തിനുശേഷം ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൃതദേഹത്തോട് അനാദരവുകാണിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക