അദൃശ്യനാകാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ റാഞ്ചിയിലെത്തി എംഎസ് ധോണിയെ സന്ദര്‍ശിക്കുമായിരുന്നെന്ന് ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചാഹല്‍. ലോക്ക് ഡൗണ്‍ കാലത്ത് ധോണിയെ ഏറെ നാള് കാണാതിരിക്കുന്നതിലുള്ള വിഷമം പങ്കുവെച്ചാണ് താരം രംഗത്ത് വന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചാഹലിന്റെ ഉയര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരിലൊരാളാണ് ധോണി. ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ് ചാഹൽ ടീമിലെത്തിയത്. ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ് ചാഹല്‍ 2016ല്‍ ടി20യിലൂടെ അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറ്റം നടത്തുന്നത്. ഇതുവരെയായി 52 ഏകദിന മത്സരങ്ങളും 42 ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചു. ആകെ 146 വിക്കറ്റുകളും സ്വന്തമാക്കി.
ധോണിയുണ്ടെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. അദൃശ്യനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ധോണിക്ക് അരികിലെത്തിയേനെയെന്നും ആണ് ചാഹൽ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞത്.
വിക്കറ്റിന് പിന്നില്‍ നിന്നും ധോണി ടില്ലി എന്ന് നീട്ടിവിളിക്കുന്നത് കേള്‍ക്കാന്‍ ഇപ്പോഴും മോഹമുണ്ട്. വിമാനം പറന്നുതുടങ്ങിയാല്‍ ഉടന്‍ റാഞ്ചിയിലെത്തും. റാഞ്ചിയിലെത്തിയാൽ 24 മണിക്കൂറും തന്റെ ഇന്‍സ്റ്റഗ്രാം ധോണിയുടെ ആരാധകര്‍ക്കായി തുറന്നുവെക്കുമെന്നും ചാഹല്‍ പറയുന്നു.
ധോണിക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.നേരത്തെ ധോണിയുടെ കൈയ്യിൽ നിന്ന് ടീം ക്യാപ് വാങ്ങി അന്താരാഷ്ട്രക്രിക്കറ്റിൽ അരങ്ങേറാൻ കഴിഞ്ഞതാണ് തന്റെ വലിയ ഭാഗ്യമെന്ന് താരം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക