കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇംഗ്ലീഷ് മുൻ വിക്കറ്റ് കീപ്പർ ജാക്ക് റസലിന്റെ കൂൾ കീപ്പിങ് രീതി പ്രചരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും. ഫാസ്റ്റ് ബോളർമാരുടെ പന്തുകൾക്കു പോലും വിക്കറ്റിനു തൊട്ടു പിറകിലായി കീപ്പ് ചെയ്ത് സ്റ്റൈലിഷ് രീതികളിലുള്ള അംഗചലനങ്ങളോടെയുള്ള റസൽ രീതി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ക്രിക്കറ്റിലെന്ന പോലെ ജീവിതത്തിലും വ്യത്യസ്തമായിരുന്നു റസലിയൻ രീതികൾ.
പ്രഫഷനൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം റസൽ ആദ്യം ചെയ്തത് തന്റെ തന്നെ സെൽഫ് പോട്രയിറ്റ് വരയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിനും ഗ്ലോസസ്റ്റർഷെയറിനും വേണ്ടി 950 ഓളം മത്സരങ്ങൾ ഇടവേളകളില്ലാതെ കളിച്ചുകൊണ്ടിരിക്കുമ്പോൾ സമയം കിട്ടാതെ വന്ന സർഗാത്മകപ്രവർത്തനങ്ങളിലൊന്നായിരുന്നു റസലിനെ സംബന്ധിച്ചിടത്തോളം ആ വര. ഞാൻ എവിടെയാണെന്നും എന്താണെന്നും അറിയാനായിരുന്നു ഞാൻ വരച്ചു തുടങ്ങിയത്. ഇപ്പോൾ ഇത് ഞാനാണ്. തന്റെ വരയെക്കുറിച്ച് റസൽ പറയുന്നത് ഇങ്ങനെ.
23 വർഷത്തെ പ്രഫഷനൽ ക്രിക്കറ്റിൽ നിന്നും 2004 ലാണ് റസൽ വിരമിച്ചത്. പുറം വേദന അലട്ടിയില്ലായിരുന്നുവെങ്കിൽ പിന്നെയും രണ്ട് വർഷം കൂടി താൻ കളിക്കുമായിരുന്നു എന്ന് റസൽ പറയുന്നു. ഓരോ മത്സരദിവസത്തിന്റെ അന്ത്യത്തിലും അടുത്ത ദിവസത്തെ മത്സരത്തെക്കുറിച്ചാവും നമ്മൾ ചിന്തിക്കുക. പക്ഷേ വിരമിക്കുന്ന ആ ദിവസത്തെക്കുറിച്ച് പറയുകയാണെങ്കിൽ വേറെ ചിന്തകളായിരിക്കുമല്ലോ. ഇന്നും ആ ദിവസം എനിക്കോർമയുണ്ട്.
വിരമിച്ചതിന്റെ പിറ്റേ ദിവസവും ഒരു കളിക്കാരന്റെ ഫീലോടെയാണ് എണീറ്റത്. ഒന്നും ചെയ്യാനില്ലാത്തപ്പോൾ ഒരുതരം സ്വാതന്ത്ര്യ ബോധം തോന്നി.പക്ഷേ, കുറച്ച് കഴിഞ്ഞപ്പോൾ ശരിക്കും മടുത്തു. ഉള്ളിന്റെ ഉള്ളിൽ എനിക്ക് ഇനിയും കളിക്കണമെന്ന മോഹമുണ്ടായിരുന്നു.
കളിച്ചിരുന്ന സമയത്ത് ഞാൻ ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെ ശ്രദ്ധിച്ചിരുന്നു. പക്ഷേ, വിരമിച്ചപ്പോൾ ഒരു വർഷം വർക്കൗട്ടിൽ നിന്നും മറ്റും മാറി നിൽക്കാമെന്ന് കരുതി. ഇപ്പോൾ അങ്ങനെ മാറി നിന്നിട്ട് 16 വർഷമായി! കഴിഞ്ഞ കൊല്ലം മാത്രമാണ് ഞാൻ ജോഗിങ് ആരംഭിച്ചത്. പെയിന്റിങ്ങിലായിരുന്നു വിരമിച്ചതിനു ശേഷമുള്ള എന്റെ പ്രധാന ശ്രദ്ധ. റസൽ പറയുന്നു.
ക്രിക്കറ്റിനോട് ഇപ്പോഴും ഇഷ്ടമുണ്ടെങ്കിലും സ്ഥിരമായി കളി കാണാറില്ല. ഇഷ്ടം അവിടെ തന്നെയുണ്ട്. ക്രിക്കറ്റ് എനിക്ക് ഭാര്യയെപ്പോലെയാണ്. അവരെപ്പോഴും അവിടെയുണ്ടെങ്കിലും ഞാൻ സന്ദർശിക്കാറുള്ളത് വല്ലപ്പോഴുമാണ്. ആഷസിന്റെ സമയത്ത് മുഴുവൻ സമയവും സന്ദർശിക്കും! കളിയിൽ നിന്ന് വിരമിച്ചതിനു ശേഷം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നു പോയത് ഒരു പ്രശ്നമായി എനിക്ക് തോന്നിയിട്ടില്ല. എന്തായാലും ഞാൻ ഒരു ഫുൾ സ്റ്റോപ്പായി അവസാനിച്ചിട്ടില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം. റസലിന്റെ ഫിലോസഫി ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക