കൊച്ചി: റംസാന്റെ പുണ്യകാലത്ത്, ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള ഏലയ്ക്കാ കയറ്റുമതി പുനരാരംഭിക്കുന്നു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങളെല്ലാം ഉറപ്പാക്കിയാണ് കയറ്റുമതി. 50 ശതമാനം വിഹിതവുമായി സൗദി അറേബ്യ ഉൾപ്പെടുന്ന ഗൾഫ് മേഖലയാണ് ഇന്ത്യൻ ഏലയ്ക്കായുടെ പ്രധാന വിപണി. റംസാൻ കാലത്ത് ഇന്ത്യൻ ഏലയ്ക്ക്ക്ക് സൗദിയിൽ നല്ല ഡിമാൻഡാണ്.
നേരത്തേ, സൗദി നടപ്പാക്കിയ കർശന പരിശോധന നടപടികൾ ഏലയ്ക്കാ കയറ്റുമതിക്ക് തടസമായിരുന്നു. തുടർന്ന്, സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ ഉൾപ്പെടുന്ന ഉന്നതതല സംഘം റിയാദ് സന്ദർശിച്ച് നടത്തിയ ചർച്ചകളിലൂടെയാണ് തടസങ്ങൾ നീക്കിയത്. സൗദിയിലേക്കുള്ള ഏലം, സ്പൈസസ് ബോർഡിന്റെ കൊച്ചി, മുംബയ് എന്നിവിടങ്ങളിലെ ഗുണനിലവാര പരിശോധനാ ലാബുകളിൽ പരിശോധിക്കും.
കയറ്റുമതിയിലുണ്ടാകുന്ന തടസങ്ങളും സമയനഷ്ടവും പരിഹരിക്കാൻ ഇതു സഹായിക്കും. കൊവിഡും ലോക്ക്ഡൗണും മൂലം കുറഞ്ഞ ഏലയ്ക്കാ വിലയെ വീണ്ടും ഉയർത്താൻ റംസാൻ കയറ്റുമതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡി. സത്യൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക