നാട്ടിലെത്താൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയ ഗർഭിണിക്ക് ആദ്യ വിമാനത്തിൽ അവസരം. നാട്ടിലേക്ക് മടങ്ങാനുള്ള പ്രവാസികളുടെ അവകാശം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിൽ ഇവർ ഹരജി നൽകിയിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് യുവതി.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിരയുടെ കാത്തിരിപ്പിന് അറുതിയാകാൻ ഇനി മണിക്കൂറുകൾ മാത്രം. കഴിഞ്ഞ ദിവസമാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ആദ്യവിമാനത്തിൽ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട വിവരം ആതിര അറിയുന്നത്.
തനിക്കൊപ്പം നിലയുറപ്പിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു. വീട്ടിലെത്തി ആതിരയെ ഇൻകാസ് യൂത്ത് വിങ്ങ് നേതാക്കളായ ബിബിൻ ജേക്കബ്, ഹൈദർ പട്ടത്തായത്ത് എന്നിവർ അഭിനന്ദിച്ചു.
നിയമപോരാട്ടത്തിന് മുന്നിൽ നിന്നതിന് ഇവരുടെ ടിക്കറ്റ് നിരക്ക് സമ്മാനമായി ഇൻകാസ് യൂത്ത് വിങ്ങ് സാരഥികൾ കൈമാറി. എന്നാൽ നൂറ് പാവപ്പെട്ടവർക്ക് ടിക്കറ്റ് നൽകാനുള്ള ഇൻകാസ് പദ്ധതിയിലേക്ക് രണ്ട് ടിക്കറ്റ് തുക നൽകാൻ ആതിരയും ഭർത്താവ് നിഥിനും മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക