സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് കേസുകളില്‍ 177 പേര്‍ക്കും രോഗം മാറി.
കാസര്‍കോട് ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരാഴ്ചയാണ് കടന്നുപോയത്. ജില്ലയിൽ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് കേസുകളില്‍ 177 പേർക്കും രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് ചെങ്കള പഞ്ചായത്തിലെ ഒരാൾ മാത്രം. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്ന ചെമ്മനാട് പഞ്ചായത്ത് കോവിഡ് മുക്തമായി. 39 പോസിറ്റീവ് കേസുകളാണ് ചെമ്മനാട് പഞ്ചായത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്നത്.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് നഗരസഭകളിലും 15 ഗ്രാമ പഞ്ചായത്തുകളിലുമായിരുന്നു. ഇതില്‍ ഇനി ചെങ്കള പഞ്ചായത്തിൽ മാത്രമാണ് രോഗിയുള്ളത്. പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്ന രണ്ട് നഗരസഭകളും 14 പഞ്ചായത്തുകളും കോവിഡ് മുക്തമായി. ലോക്ഡൗണിന് മുമ്പെ അടച്ചുപൂട്ടിയ ജില്ലയിൽ ഇനി ഹോട്ട്സ്പോട്ടായിട്ടുള്ളത് മൂന്ന് വാര്‍ഡുകൾ മാത്രം. ചെമ്മനാട് പഞ്ചായത്തിലെ 22ാം വാർഡും ചെങ്കളപഞ്ചായത്തിലെ 17,18 വാർഡുകളുമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക