മലയാളത്തിൽ നിന്നും ആദ്യമായി ഒരു ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസിനെത്തുമ്പോൾ വിവാദങ്ങൾ പെരുകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ‘സൂഫിയും സുജാതയുമാണ്’ ആമസോൺ പ്രൈം എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റീലീസിനെത്തുന്നത്. കൊവിഡ് 19 വ്യാപനം തടയുന്നതിന് നടപടികളെ തുടർന്ന് ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ് ചലച്ചിത്ര മേഖല.
അനിശ്ചിത കാലത്തേക്ക് ഷൂട്ടിങ്ങുകൾ മുടങ്ങുകയും തീയറ്ററുകൾ അടച്ചിടുകയും ചെയ്തതോടെ നിർമ്മാതാക്കൾ മുതൽ ഈ മേഖലയിലെ ദിവസവേതന തൊഴിലാളികൾ വരെ ആശങ്കയിലാണ്. ലോക്ക്ഡൗൺ നീണ്ടുപോകുന്ന പ്രത്യേക സാഹചര്യത്തിൽ തീയറ്ററുകൾ അടച്ചിട്ടതോടെയാണ് വിജയ് ബാബു തന്റെ ചിത്രം ഓൺലൈൻ റിലീസിന് നൽകിയത്. എന്നാൽ തിയറ്റർ ഒഴിവാക്കി ഓൺലൈനിൽ ചിത്രം പ്രദർശിപ്പിക്കുന്നത്തിന് നടനും നിർമ്മാതാവിനുമെതിരെ വിമർശനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്ത് എത്തിയിരുന്നു.
നിർമാതാവ് വിജയ് ബാബുവിന്റെയും നടൻ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജോബി ജോർജിന്റെ വാക്കുകൾ ഇങ്ങനെ:
“നിലവിലെ റിലീസിനെ ചൊല്ലിയുള്ള പ്രതിസന്ധയിൽ പ്രൊഡ്യൂസറുടെ ഭാഗത്തും ന്യായമുണ്ട് തീയറ്ററുകാരുടെ ഭാഗത്തും ന്യായമുണ്ട്. എന്നിരുന്നാലും ഇപ്പോഴുള്ള സാഹചര്യം അനന്തമായി നീണ്ടുപോവുകയാണെങ്കിൽ സർവൈവൽ മാത്രമേ ആളുകൾ ചിന്തിക്കുകയുള്ളു. 2020ൽ നമ്മൾ ലാഭമുണ്ടാക്കുകയല്ല വേണ്ടത്, നമ്മൾ ജീവിച്ചിരിക്കുന്നതിലാണ് കാര്യം. ഇനങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ മുടക്കിയ പണം തിരികെ ലഭിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപകരിക്കുമെങ്കിൽ തീർച്ചയായും അത് ഉപയോഗിക്കാമെന്ന അഭിപ്രായക്കാരനാണ് ഞാൻ.
എന്റെ മൂന്ന് സിനിമകൾ നിലവിൽ നിർമാണത്തിന്റെ പല ഘട്ടങ്ങളിലാണ്. ‘കുബേരൻ’,’വെയിൽ’,’കാവൽ’ എന്ന ചിത്രങ്ങളാണിവ. ഒരു നിർമാതാവ് എന്ന നിലയിൽ 25 കോടിയോളമാണ് ഈ ചിത്രങ്ങളുടെ നിർമ്മാണത്തിനായ് ഞാൻ മുടക്കിയിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിലും ബാക്കിയുള്ളവർ ഡിജിറ്റലിൽ സിനിമകൾ കൊടുത്താലും ഞാൻ ഇപ്പോൾ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ കഴിവിന്റെ പരമാവധി ഞാൻ ചിത്രങ്ങൾ ഹോൾഡ് ചെയ്യാൻ പോവ്വുകയാണ്. കാരണം മറ്റൊന്നുമല്ല ഇപ്പോൾ എനിക്ക് കാശിന് ബുദ്ധിമുട്ടൊന്നുമില്ല. ഒരുപക്ഷെ നാളെ എനിക്ക് പണത്തിന് ബുദ്ധിമുട്ട് വന്നാൽ, നിലവിൽ ചലച്ചിത്ര മേഖലയിലുള്ള പ്രതിസന്ധി മുന്നോട്ടും തുടർന്നാൽ ഞാനും ഓൺലൈനിൽ തന്നെ ചിത്രങ്ങൾ റിലീസ് ചെയ്യും. ഓൺലൈനിൽ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല.
ഓൺലൈൻ സ്ട്രീമിങ്ങിനെ നമുക്കൊന്നും എതിർക്കാൻ പറ്റില്ല. ഇത് 21ആം നൂറ്റാണ്ടാണ്. എനിക്ക് പറയാനുള്ളത് തീയറ്ററുകൾ തീയറ്ററുകളായി നിൽക്കും,ഓൺലൈൻ സ്ട്രീമിങ് അങ്ങനെ തുടരും,സാറ്റലൈറ്റ് ഡിമാൻഡും കുറയുകയില്ല എന്നുള്ളതാണ്.
നിലവിൽ ചെറിയ ചിത്രങ്ങൾക്ക് തീയറ്ററുകൾ ലഭിക്കാത്തൊരു അവസ്ഥയുണ്ട്. ഈ അടുത്ത് ‘കോഴിപ്പോര്’ എന്ന ചിത്രത്തിന് സംഭവിച്ചത് അതാണ്. ഈ ചിത്രത്തിന്റെ സംവിധായകൻ ജിബിത് നെഞ്ചുപൊട്ടിയാണ് ഈ അടുത്ത് മരിച്ചത്. ഇതേസമയം മറ്റൊരു കാര്യമുണ്ട്, തീയറ്ററുകാർക്ക് അവരുടേതായ ചെലവുകൾ ഉണ്ട്. നമ്മുടെ പ്രേക്ഷകർ പോലും വലിയ സിനിമകൾ കാണാനേ തീയറ്ററുകളിൽ എത്താറുള്ളൂ.
പക്ഷെ ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ കടന്നുവരവോടു കൂടി ചെറിയ ചിത്രങ്ങൾ രക്ഷപെടുമെന്നൊന്നും എനിക്ക് തോന്നുന്നില്ല. കാരണം മറ്റൊന്നുമല്ല ‘നെറ്റ്ഫ്ലിക്സ്’,’ആമസോൺ പ്രൈം’ പോലെയുള്ള സ്ട്രീമിങ് സേവനങ്ങൾക്ക് വേണ്ടത് ലാഭം തന്നെയാണ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രം ആമസോൺ വാങ്ങിയത് അതിൽ ജയസൂര്യ എന്ന നടന്റെ തല കണ്ടിട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ താരമൂല്യം കണ്ടിട്ടാണ്. അല്ലാതെ വിജയ് ബാബു എന്ന നിർമാതാവിന്റെ മുഖം കണ്ടിട്ടല്ല. ചെറിയ സിനിമകളെ ഒന്നും വളർത്തികൊണ്ടുവരണമെന്നുള്ള മോട്ടീവ് അവർക്കില്ല.
ആമസോൺ പോലെയുള്ള ഓൺലൈൻ സ്ട്രീമിങ് സേവനങ്ങൾ എല്ലാ സിനിമകളും അങ്ങോട്ട് വാങ്ങിവെച്ച് നാളെ മുതൽ ആളുകൾ സിനിമ കാണുന്നത് മൊബൈലിൽ കൂടെയാണെങ്കിൽ അതിലെ ലാഭം എന്താവും? ഒരു ലാഭം വരാൻ അതിന് ഇന്ത്യ മാറണ്ടേ? ഞാൻ ഒരു യൂട്യൂബ് ചാനൽ നടത്തുണ്ട്. എന്റെ ‘ഗുഡ്വിൽ എന്റർടൈൻമെൻറ്സിന്’ ഒരു യൂട്യൂബ് ചാനലുണ്ട്. എനിക്ക് ചാനൽ വരുമാനത്തിന്റെ കൃത്യമായ കണക്കറിയാം. കഴിഞ്ഞ മാസം വരെ കിട്ടിക്കൊണ്ടിരുന്ന തുക എനിക്ക് ഈ മാസം ലഭിച്ചിട്ടില്ല. ലോകം തന്നെ ബുദ്ധിമുട്ടിലാണ്. പരസ്യങ്ങൾ ഇല്ല. ഒരു സമൂഹമെന്ന നിലയിൽ നമ്മളൊക്കെ മാറിയാലേ ഇങ്ങനെയൊരു പ്രതിസന്ധിയിൽ നിന്നും നമുക്ക് കരകയറാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്.
കുറച്ച് കാലത്തേക്കെങ്കിലും ആളുകൾ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. നമുക്ക് ചെലവുകൾ കുറക്കാൻ സാധിക്കുമല്ലോ. അതിലൂടെ നമുക്ക് പ്രൊഡക്ഷൻ കോസ്റ്റ് കുറക്കാൻ സാധിക്കും. ഒരു ഉദാഹരണം പറയാം. ഒരു നടി എന്റെ സിനിമയിൽ അഭിനയിക്കാൻ വന്നു. ടിക്ടോക്ക് എന്ന ആപ്പിലൂടെയാണ് സംവിധായകൻ ഈ നടിയെ തിരഞ്ഞെടുത്തത്. ആദ്യം ഞങ്ങൾ പറഞ്ഞുറപ്പിച്ച തുക അൻപതിനായിരം രൂപയാണ്. എന്നാൽ ഷൂട്ടിങ് ആരംഭിച്ച് രണ്ടാം ഷെഡ്യൂളിലേക്ക് കടന്നതോടെ ഈ പെൺകുട്ടി എട്ട് ലക്ഷം രൂപവേണമെന്ന് ആവശ്യപ്പെടുകയാണ്. അല്ലാതെ അഭിനയിക്കാൻ വരില്ല എന്ന് പറയുന്നു. നമ്മൾ ഇത് റീഷൂട്ട് ചെയ്യാൻ പോയാൽ കോടികളുടെ നഷ്ടം വരും. അതുകൊണ്ട് തന്നെ എനിക്ക് പറയാനുള്ളത്. വരും നാളുകളിൽ ഇത്തരം കടുംപിടുത്തങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ്.
ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്നതിനാൽ അടുത്ത വർഷം നിർമിക്കുന്ന സിനിമകളുടെ എണ്ണം കുറയും. താരങ്ങൾക്ക് ലഭിക്കേണ്ട പ്രതിഫല തുക കുറയും എന്നുള്ളതാണ്. ഈ പ്രതിസന്ധി നമുക്ക് തരണം ചെയ്തേ മതിയാവു.അതിനു ചെലവ് ചുരുക്കൽ തന്നെയാണ് ഏറ്റവും ഉചിതമായ വഴി.
എന്റെ അറിവ് ശരിയാണെങ്കിൽ ലിബർട്ടി ബഷീർ എന്ന വ്യക്തിക്ക് തീയറ്ററുകൾ ഉണ്ട്. തീയറ്റർ മേഖലയെ ഡിജിറ്റൽ റിലീസുകൾ സാരമായി തന്നെ ബാധിച്ചേക്കാം എന്ന ആശങ്കയിലാണ്, അദ്ദേഹം ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ കുറച്ച് കഴിയുമ്പോൾ ഈ നിലപാട് അദ്ദേഹം മാറ്റിയേക്കാം. ഉദാഹരണത്തിന് ഒരു കുടുംബത്തിൽ പലകാര്യങ്ങൾ പറഞ്ഞ് എല്ലാവരും വഴക്ക് കൂടും. എന്നാൽ കുറച്ച് കഴിയുമ്പോൾ വഴക്ക് മാറില്ലേ. അങ്ങനെയാണ് ഈ വിഷയത്തെ ഞാൻ കാണുന്നത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക