ഡല്ഹി: ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ചു ഉംപുൻ ചുഴലിക്കാറ്റ്. കനത്ത മഴയിലും കാറ്റിലുമായി പന്ത്രണ്ട് പേരാണ് മരിച്ചത്. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. കൊൽക്കത്ത നഗരം ഉൾപ്പടെയുള്ള ഇടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. ഹൗറ, ഹൂഗ്ലി, നോർത്ത്, സൗത്ത് പർഗനാസ് ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായി.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ കഴിഞ്ഞ ദിവസമാണ് കരയിലേക്ക് നീങ്ങിയത്. ഇതേ തുടർന്നുണ്ടായ പേമാരിയിലും കാറ്റിലും ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലുമായി 18 പേർ മരിച്ചെന്നാണ് സൂചന.ഉംപുൻ ചുഴലിക്കാറ്റിനെ കൊവിഡിനെക്കാൾ വലിയ ദുരന്തമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചു. ‘കൊറോണ വൈറസ് മഹാമാരിയേക്കാൾ ആശങ്കാജനകമാണ് സ്ഥിതി. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല… സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങളിൽ വലിയ നാശനഷ്ടമുണ്ടായി’, മമത ബാനർജി പറഞ്ഞു. ‘കുറഞ്ഞത് 10-12 പേരെങ്കിലും മരിച്ചു.
നോർത്ത്, സൗത്ത് 24 പർഗാനാസ്, ഹൗറ, കൊൽക്കത്ത, വെസ്റ്റ് മിഡ്നാപൂർ, ഈസ്റ്റ് മിഡ്നാപൂർ തുടങ്ങി പുരുലി, ബൻകുര ജില്ലകളെപ്പോലും പോലും ഉംപുൻ ബാധിച്ചിട്ടുണ്ട്’. ദക്ഷിണ ബംഗാളിൽ മുഴുവൻ ചുഴലിക്കാറ്റിന്റെ ആഘാതമുണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി. മുഴുവൻ നാശനഷ്ടങ്ങൾക്കുറിച്ചു വിലയിരുത്താൻ മൂന്ന്-നാല് ദിവസമെടുക്കുമെന്നും ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴ മൂലം വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ശക്തമായ കാറ്റും മഴയും ഇപ്പോഴുമുണ്ട്.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആറര ലക്ഷം പേരെയാണ് ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ മാറ്റിപാർപ്പിച്ചത്. ഉംപുൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലും കാറ്റും ഉണ്ടായേക്കാം. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മെയ് 24 വരെ മഴ തുടരുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക