കൊച്ചി: മിന്നല്‍ മുരളി സിനിക്കായി കാലടി മണപ്പുറത്ത് തയാറാക്കിയ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്രിസ്ത്യന്‍ പള്ളിയുടെ രൂപമാണെന്ന് ആരോപിച്ചാണ് സ്വാഭിമാനം സംരക്ഷിക്കാനെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് കീഴിലെ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത്.
35 ലക്ഷം രൂപയോളം മുടക്കിയാണ് മിന്നല്‍ മുരളി സിനിമയുടെ പ്രധാന ലോക്കേഷനായി സെറ്റിട്ടതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലോക്ഡൗണ്‍ കാരണമാണ് ഷൂട്ടിങ് പൂര്‍ത്തിയാവാതിരുന്നത്.
സെറ്റ് തകര്‍ത്ത സംഭവം ചിത്രങ്ങള്‍ സഹിതം എ.എച്ച്.പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികള്‍ നല്‍കിയിരുന്നു. യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം എന്ന കുറിപ്പോടെയാണ് സെറ്റ് തകര്‍ത്ത ചിത്രങ്ങള്‍ ഇയാള്‍ പങ്കുവെച്ചത്.
മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി. സംഭവത്തില്‍ നിര്‍മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ സിനിമാരംഗത്തും സാംസ്കാരിക രംഗത്തും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക