കൊല്ലത്ത് അഞ്ചലിൽ യുവതിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മരണമടഞ്ഞ ഉത്രയുടെ മകനെയും പ്രതി സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്. സൂരജിന്റെ വീട്ടുകാരുടെ കൈവശമുളള കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി അഞ്ചൽ പൊലീസും ഉത്രയുടെ അച്ഛനും അടൂർ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന് വ്യക്തമായത്.
കുട്ടിയുമായി പ്രതിയുടെ അമ്മ എവിടേക്കോ മാറി നിൽക്കുന്നതാകുമെന്നാണ് പൊലീസ് നിഗമനം. സൂരജിന്റെ വീട്ടിലും ബന്ധുവീടുകളിലും പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. സൂരജിന്റെ അമ്മ രേണുക കുട്ടിയുമായി അഭിഭാഷകനെ കാണാനായി പോയിരിക്കുകയാണെന്നാണ് സൂരജിന്റെ വീട്ടുകാരിൽ നിന്ന് ലഭിച്ച മറുപടി. അതേസമയം ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭ്യമായില്ലെന്ന് പൊലീസ് അറിയിച്ചു.
പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പ് കടിച്ച മരിച്ച ഉത്രയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. ഭർത്താവായ സൂരജ് വീണ്ടും വിവാഹം കഴിക്കുന്നതിനും ഭാര്യയുടെ സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായിട്ടാണ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഇയാൾക്ക് പാമ്പ് കൈമാറിയ ആളെ അടക്കം അറസ്റ്റ് ചെയ്തിരുന്നു.
സൂരജിന്റെ വീട്ടുകാര്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. സൂരജിന്റെ കുടുംബത്തിനൊപ്പമുള്ള ഉത്രയുടെ കുട്ടിയുടെ ജീവനും അപകടത്തിലാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ കുട്ടിയെ ഉത്രയുടെ കുടുംബത്തോടൊപ്പം വിടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിടുകയായിരുന്നു.
കേസില്‍ പ്രതികളെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഭര്‍ത്താവ് സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും ജയിലേക്ക് മാറ്റി. സ്ത്രീധന പീഡനത്തിനെതിരെ സൂരജിനും കുടുംബത്തിനുമെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക