ഇപ്റ്റ കേരള മുംബൈ ഘടകത്തിന്റെ കാവ്യാഞ്ജലിക്ക് പരിസമാപ്തി. തനിമയോടും പഴമയോടും സംസ്കാരത്തോടുമൊക്കെ ചേർന്നുനിന്നുകൊണ്ട് വൈവിധ്യമാർന്ന കവിതകളും വ്യത്യസ്തമായ ആലാപന ശൈലികളുമൊരുക്കി 51ഏടുകളുമായി ഇപ്റ്റ കേരള മുംബൈ ഘടകത്തിന്റെ വാട്ട്സാപ്പ് വഴി തുടങ്ങിയ കാവ്യാഞ്ജലി സമാപിച്ചു.
അമ്പത്തിയൊന്ന് ആലാപകർ ചേർന്നൊരുക്കിയ കാവ്യാഞ്ജലിയുടെ
ഈ ഓൺലൈൻ വേദിയിൽ ഏറ്റവും അഭിനന്ദനാർഹമായ വിഷയം മുംബൈയിലെ കുട്ടികൾ കവിതയെ ഗൗരവമായി സമീപിക്കുന്നു എന്നതുതന്നെയാണ് എന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.കവിതകളുടെ തിരഞ്ഞെടുപ്പ്,
അർത്ഥം ഉൾക്കൊണ്ടുള്ള അവതരണം,
അക്ഷരസ്ഫുടത ഈ വിഷയങ്ങളിലെല്ലാം കുട്ടികൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നതായി കാണാം എന്നും ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗൺ കാലഘട്ടത്തെ സർഗാത്മകമാക്കാനും പിരിമുറുക്കം കുറയ്ക്കാനും ഇപ്റ്റയുടെ കാവ്യാഞ്ജലിയ്ക്കായി എന്ന് അമ്പത്തിയൊന്നാമത്തെ ഏട് ചൊല്ലിയ പ്രശസ്ത കാവ്യാലാപകനായ ബാബു മണ്ടൂർ പറഞ്ഞു. ധ്യാനാത്മകമായ വായന കൂടെ ആവശ്യമുള്ള ഉൾക്കനമുള്ള കവിതകൾ ആലാപനത്തിലൂടെ ഒന്നു കൂടെ മികച്ചതാകുമെന്ന് ബാബു മണ്ടൂർ പറഞ്ഞു.
കുട്ടികൾ തങ്ങളുടെ കഴിവിനൊത്ത കവിതകൾ തിരഞ്ഞെടുക്കാനും അക്ഷരസ്ഫുടതയോടെ ചൊല്ലാനും ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്ന മട്ടിൽ മാത്രം കവിതാലാപനത്തിൽ സംഗീതം ചേർക്കാവൂ എന്നും ബാബു മണ്ടൂർ അഭിപ്രായപ്പെട്ടു.സച്ചിദാനന്ദന്റെ മണികർണികയിലെ ചുടലക്കാരൻ സൗന്ദര്യത്തെ വിലയിരുത്തുന്നു എന്ന കവിതയാണ് ബാബു മണ്ടൂർ ഇപ്റ്റ കേരള മുംബൈ ഘടകം കാവ്യാഞ്ജലിക്ക് വേണ്ടി അവസാന ഏടിൽ ആലപിച്ചത്.
ആശാനും വള്ളത്തോളും ജിയും മുല്ലനേഴിയും കാവാലവും ഓ എൻ വി യും ഇടശ്ശേരിയും അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും കക്കാടും ചുള്ളിക്കാടും വിജയലക്ഷ്മിയും പി പി ആറും പിന്നെ ഒരു പറ്റം പുതിയ കവികളുടെ കൃതികളും കാവ്യാഞ്ജലിയിൽ ഒളി മിന്നി നിന്നു. കെ ജി ശങ്കരപ്പിള്ളയുടെ മഴസാധകന്റെ അവതരണ വൈഭവത്തിൽ കവിയുടെ തന്നെ പ്രശംസാപത്രമായി കാവ്യഞ്ജലിയിലെ സിദ്ധിജ.
മേയ് ആദ്യ വാരം തുടങ്ങിയ കാവ്യാഞ്ജലി ഉപയോഗിച്ചത് വീഡിയോ ഫോർമാറ്റാണ്. കവിതാലാപനം പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ തുടർ ചർച്ചകൾ കൊണ്ട് സമ്പന്നമായിരുന്നു ആലാപനവഴികൾ. പല കവിതാലാപനങ്ങളും വൈറലായി മാറി. അറുപത് ശതമാനത്തോളം പുതുമുഖങ്ങൾ നിരന്ന കാവ്യാഞ്ജലി ആലാപനങ്ങൾ കൊണ്ടും തുടർ ചർച്ചകൾ കൊണ്ടും അർത്ഥപൂർണ്ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക