കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യപ്പെട്ടാൽ ഒറ്റ രാത്രികൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്സ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ആർസിസിയുടേയും യുവജന കമ്മിഷന്റേയും സഹകരണത്തോടെ ഫയര്‍ഫോഴ്സ് ഇതുവരെ 1800 ഓളം രോഗികള്‍ക്ക് 16 ലക്ഷത്തോളം രൂപയുടെ മരുന്നാണെത്തിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആർസിസിയുടെ സഹകരണത്തോടെ 22‑ഉം തമിഴ്നാട്ടില്‍ കന്യാകുമാരിയിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഈ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുള്ള കീമോതെറാപ്പി ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ആർസിസിയില്‍ നിന്നും അതത് കേന്ദ്രങ്ങളിലും രോഗികളുടെ അടുത്തും നേരിട്ട് ഫയര്‍ഫോഴ്സ് എത്തിക്കുന്നത്.
ആർസിസിയില്‍ ചികിത്സയിലുള്ളവര്‍ മരുന്നിനായി വിളിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ അത് ഫയലുമായി ഒത്തുനോക്കിയാണ് ഫയര്‍ഫോഴ്സിന് നല്‍കുന്നത്. വലിയ ജീവകാരുണ്യ സേവനം നടത്തുന്ന ഫയര്‍ഫോഴ്സിലെ ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനും പൊലീസും ഫയര്‍ഫോഴ്സും വലിയ സേവനമാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക