കൊല്ലപ്പെട്ട കറുത്തവര്ഗക്കാരന് ജോര്‍ജ് ഫ്ലോയിഡിന് നീതി വേണമെന്ന് ഭാര്യ റോക്സി വാഷിങ്ടണ്‍. ജോര്‍ജ് നല്ല മനുഷ്യനായിരുന്നുവെന്ന് പറഞ്ഞ് റോക്സി പൊതുവേദിയില്‍ വിങ്ങിപ്പൊട്ടി. അതേസമയം ഫ്ലോയിഡിന്റെ കൊലക്കെതിരെയുള്ള പ്രതിഷേധത്തീ അമേരിക്കയില്‍ അലയടിക്കുകയാണ്. പ്രശ്നമുണ്ടാക്കുന്നതും അത് വലുതാക്കുന്നതും പ്രസിഡന്റ് ട്രംപാണെന്ന വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന് രംഗത്തുവന്നു. ബൈഡന് രാഷ്ട്രീയ ദാരിദ്ര്യമാണെന്ന് ട്രംപ് പരിഹസിച്ചു.
”ജോര്‍ജിന് നീതി വേണം, അവന്റെ മകളാണ് ഇത്.. ഇവളുടെ വളര്‍ച്ച കാണാനാകാതെ ജോര്‍ജ് വിടപറഞ്ഞു.. കൂടുതലൊന്നും പറയാനില്ലെ”ന്ന് പറഞ്ഞ് വര്‍ഗവെറിയുടെ ഇരയായ ജോര്‍ജ് ഫ്ലോയിഡിന്റെ ഭാര്യ റോക്സി വാഷിങ്ടണ്‍ വിങ്ങിപ്പൊട്ടി.
ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞു. അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പലയിടത്തും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. പ്രതിഷേധം കാരണം കൂടുതല്‍ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ലോസ്ആഞ്ചെലസ്, സാന്റ മോണിക്ക, ബെവെര്‍ലി ഹില്‍സ്, സാന്‍ഫ്രാന്‍സിസ്കോ, ഓക്ലാന്റ്, കൊളംബിയ, ന്യൂയോര്‍ക്ക് സിറ്റി, ക്ലെവെന്ലാന്റ് എന്നിവിടങ്ങളിലേക്ക് കൂടിയാണ് കര്‍ഫ്യൂ വ്യാപിപ്പിച്ചത്. വൈറ്റ് ഹൗസിന് മുന്നില്‍ സംഘടിച്ച പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ യു.എസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാര്‍ ഉത്തരവിട്ടു.
അതേസമയം പ്രശ്നമുണ്ടാക്കാനല്ല, പരിഹരിക്കാനാണ് പ്രസിഡന്റ് ട്രംപ് ശ്രമിക്കേണ്ടതെന്ന് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന് കുറ്റപ്പെടുത്തി. ട്രംപ് പ്രശ്നം വഷളാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക