കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിയായ ഷബ്നാസാണ്(26) മരിച്ചത്. മെയ് 20നാണ് ഇവർ ദുബായിൽ നിന്ന് എത്തിയത്. ഇവർ അർബുദ രോഗി കൂടിയായിരുന്നു. ഇതിനുളള ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും മരിക്കുകയും ചെയ്തത്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്ന് പരിശോധനാ ഫലം ലഭിക്കും.
മെയ് 20ന് വിദേശത്ത് നിന്നെത്തിയ ഇവർ ആദ്യം തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സ തേടുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് മരിച്ച വൈദികന്റെയും കൊവിഡ് സ്ഥിരീകരിച്ചത് മരണശേഷമായിരുന്നു. ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വൈദികൻ റവ. ഫാ കെജി വർഗീസാണ് (77) മരിച്ചത്.
വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. കൊവിഡ് ഫലം വരും മുമ്പ് മരിച്ചതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കലും വെല്ലുവിളിയാണ്. ഇദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം പതിനൊന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക