ലോകം മാറുന്നതിന് അനുസരിച്ച് സിനിമയും മാറണമെന്ന് സംവിധായകന് ഗൗതം വാസുദേവ് മേനോന്. ലോക്ക് ഡൗണ്‍ കാലത്ത് യു ട്യൂബിലൂടെ പുറത്തുവിട്ട ഷോര്‍ട്ട് ഫിലിമായ കാര്‍ത്തിക് ഡയല് സെയ്ത യേനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിമ്പുവും തൃഷയും നായികാ-നായകന്മാരായ ഷോട്ട് ഫിലിം വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയുടെ ചെറിയ തുടര്‍ച്ച പോലെ ആയിരുന്നു. ഇതുവരെ 71 ലക്ഷം പേരാണ് ഈ ചെറിയ സിനിമ യു ട്യൂബില്‍ കണ്ടത്. ഇനിയുളള കാലത്ത് ഇങ്ങനെയുളള ചെറിയ സിനിമകളും ധാരാളമായി ഉണ്ടാകാമെന്ന് ഗൗതം വാസുദേവ് മേനോന് പറയുന്നു.
നമുക്ക് പണ്ടത്തെപ്പോലെ നഗരത്തിലും തിരക്കിലും ഷൂട്ട് ചെയ്യാനാകില്ല. സ്വാഭാവികമായും നാം അതൊന്നുമില്ലാത്ത കഥകള്‍ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഷോര്‍ട്ട് ഫിലിമായ കാര്‍ത്തിക് ഡയല് സെയ്ത യേന്‍ എന്ന സിനിമയ്ക്ക് യു ട്യൂബില്‍ നിന്ന് ലഭിച്ച പ്രതിഫലം അതില്‍ ജോലി ചെയ്ത എല്ലാവര്‍ക്കുമായി പങ്കിട്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൗതം മേനോന്റെ വാക്കുകള്‍
ലോക്ഡൗണിലെ ആദ്യ 30 ദിവസങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. പെട്ടെന്നൊരു ദിവസം വെളിച്ചം അണച്ചത് പോലെ. ഒരു ടണലില്‍ അകപ്പെട്ട അവസ്ഥ. മുന്നില്‍ വെളിച്ചം കാണാതെ നടന്നുകൊണ്ടേയിരിക്കുന്നു. എഴുതിയാല്‍ ഒന്നും ശരിയാകുന്നില്ല. മണിരത്നം സാറിനെ വിളിച്ചപ്പോള്‍ പറഞ്ഞു, എഴുതിയത് തൊട്ട് അടുത്ത ദിവസം വായിച്ച് കീറിക്കളയുമെന്ന്. ആ ഇരുളില്‍ നിന്ന് പുറത്തുവരണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ചെറിയൊരു സിനിമയെക്കുറിച്ച് ആലോചിച്ചത്. സിനിമയ്ക്ക് താരങ്ങള്‍ വേണം,ഷൂട്ട് ചെയ്യാന്‍ പറ്റുകയുമില്ല. അതുകൊണ്ട് തന്നെ ദൂരെയിരുന്ന് രണ്ടുപേര്‍ സംസാരിക്കുന്നത് പോലെ ചെയ്യാമെന്ന് കരുതി. കാരണം ലോക്ഡൗണില്‍ എല്ലാവരും പരസ്പരം സംസാരിച്ചത് ഫോണിലായിരുന്നല്ലോ. അങ്ങനെ അത് വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയുടെ ചിന്തയില്‍ എത്തിയെന്ന് മാത്രം.
എന്റെ സൗണ്ട് എന്‍ജിനീയര്‍, ക്യാമറാമാന്, എഡിറ്റര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതിലൂടെ കുറച്ച് പണം കിട്ടി. യു ട്യൂബില്‍ നിന്ന് കിട്ടിയ പണം അതില്‍ ജോലി ചെയ്ത എല്ലാവര്‍ക്കുമായി ഞാന്‍ പങ്കിട്ടു. അത് അവര്‍ക്കും എനിക്കും ആശ്വാസമായി. അകത്തിരിക്കുമ്പോള്‍ ഞാന്‍ നമുക്ക് ചുറ്റുമുളളവരെക്കുറിച്ച് കൂടുതല്‍ ചിന്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക