ബെംഗളൂരു∙ ഇന്ത്യയിൽ കോവിഡ് മഹാമാരിക്കു കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ല പകരം യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) ഗവേഷകർ. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് ഇവിടങ്ങളിൽ നിന്നായതാണ് കാരണം.
ഐഐഎസ്സിയിലെ മൈക്രോബയോളജി ആൻഡ് സെൽ ബയോളജി വിഭാഗത്തിലെ പ്രഫ. കുമാരവേൽ സോമസുന്ദരം, മയ്നക് മൊണ്ടാൽ, അൻകിത, ലവാർഡെ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയിൽ വൈറസ് എത്തിയത് എവിടെനിന്നെന്നു പഠിച്ചത്.
ഇതുസംബന്ധിച്ച റിപ്പോർട്ട് കറന്റ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ജീനോമിക്സ് ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ പഠനം. വൈറസിനെ വേർതിരിച്ചെടുത്ത് ജീനോം സീക്വൻസുകൾ വിലയിരുത്തിയാണ് ഗവേഷകർ ഇങ്ങനെയൊരു അനുമാനത്തിലെത്തിയത്. പരിശോധന നടത്തിയ 137 സാർസ് കോവ് 2 വൈറസുകളിൽ 129 എണ്ണത്തിനും മറ്റു രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസുമായി സാമ്യമുണ്ട്.
‘ക്ലസ്റ്റർ എ വിഭാഗത്തിൽപ്പെടുന്ന വൈറസുകൾക്ക് ഓഷ്യാന, കുവൈത്ത്, ദക്ഷിണേഷ്യൻ സാംപിളുകളുമായാണ് സാമ്യം. ക്ലസ്റ്റർ ബിയിൽ യൂറോപ്യൻ സാംപിളുകളോട് സാമ്യം കാണിക്കുന്നുണ്ട്. ചിലത് മധ്യപൂർവേഷ്യൻ സാംപിളുകളോടും സാമ്യം കാണിക്കുന്നു. ഇതോടെയാണ് ഇന്ത്യയിൽ പടർന്നുപിടിച്ച സാർസ് കോവ് –2 വൈറസ് എത്തിയത് യൂറോപ്പ്, മധ്യപൂർവേഷ്യ, ദക്ഷിണേഷ്യ, ഓഷ്യാന മേഖലയിൽനിന്നാണെന്ന അനുമാനത്തിലെത്തിയത്’ – കറന്റ് സയൻസിലെ ലേഖനത്തിൽ പറയുന്നു.
ബാക്കിയുള്ളവ ചൈന, കിഴക്കൻ ഏഷ്യ മേഖലകളിൽ നിന്നുള്ളവയുമാണ്. ചൈനയിലേക്കു പോയ ഇന്ത്യക്കാരിൽനിന്നാണ് ഇവ പടർന്നതെന്നാണ് കരുതുന്നത്. ചൈനയുടെ അയൽ രാജ്യങ്ങളിൽ കാണപ്പെട്ട വൈറസുകളും ചൈനയിൽ നിന്നാണെന്നു കണ്ടെത്തിയിരുന്നു. അതേസമയം, ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയില്‍നിന്നു കേരളത്തിലേക്കു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക