ന്യൂഡൽഹി : അതിർത്തിത്തർക്കം പരിഹരിക്കാൻ മാരത്തൺ ചർച്ചകൾക്കു തയാറെടുത്ത് ഇന്ത്യ – ചൈന സേനകൾ. ഇരുപക്ഷവും തമ്മിൽ 10 ചർച്ചകൾ നടക്കുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാംഗോങ് ട്സോ മലനിരകളിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തിൽ ചൈന കടുംപിടിത്തം തുടരുകയാണ്. അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ മുൻപുണ്ടാക്കിയ കരാറുകളുടെ പകർപ്പുമായി ചർച്ചകൾക്കെത്തുന്ന ഇന്ത്യൻ സംഘം, അവ പാലിക്കപ്പെടേണ്ടതാണെന്നു ചൈനയെ ഓർമിപ്പിക്കുന്നു.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിലുടനീളം ഇന്ത്യ ശക്തമായ പടയൊരുക്കം നടത്തിയതോടെ, കൂടുതൽ മുന്നോട്ടുനീങ്ങാൻ ചൈനയ്ക്കു സാധ്യമല്ലെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. എങ്കിലും, നിലവിലുള്ള കടന്നുകയറ്റങ്ങളിൽ നിന്ന് ഒഴിയാൻ അവർ തയാറാവണം. ബലപ്രയോഗം വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ചൈനയുമായുള്ള ഇടപെടലുകളിൽ ക്ഷമയ്ക്ക് സ്ഥാനമേറെയുണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കിയാണ് ഇന്ത്യൻ സേനയുടെ ഇടപെടലുകൾ.
1962 അല്ല 2020
ചൈനീസ് അതിർത്തിയുടെ സുരക്ഷയ്ക്ക് ഇന്ത്യയ്ക്കുള്ളത് 3 ലക്ഷത്തിലധികം പട്ടാളക്കാർ. 3488 കിലോമീറ്റർ വരുന്ന യഥാർഥ നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന വിവിധ കോറുകളിലെ അംഗങ്ങളുടെ എണ്ണമാണിത്. 1962 ൽ ചൈനയോടു പരാജയപ്പെട്ട സേനയല്ല ഇന്നത്തേതെന്നും ഏതു വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.
ചൈനീസ് അതിർത്തിയിലെ കോറുകൾ:
(ഒരു കോറിൽ ചുരുങ്ങിയത് 60,000 അംഗങ്ങൾ.)
നിലവിൽ സംഘർഷം നടക്കുന്ന ലഡാക്ക്:14 കോർ (വിളിപ്പേര് – ഫയർ ആൻഡ് ഫ്യൂറി കോർ, ആസ്ഥാനം – കശ്മീരിലെ ലേ)
സിക്കിം
33 കോർ (ത്രിശക്തി കോർ, ബംഗാളിലെ സിലിഗുഡി)
അരുണാചൽ പ്രദേശ്
3 കോർ (സ്പിയർ കോർ, നാഗാലൻഡിലെ ദിമാപുർ)
4 കോർ (ഗജ്രാജ് കോർ, അസമിലെ തേസ്പുർ)
അതിർത്തിയിലുടനീളമുള്ള ആക്രമണ നിര:
17 മൗണ്ടൻ സ്ട്രൈക്ക് കോർ – ബംഗാളിലെ പാണാഗഡ് ആണ് ആസ്ഥാനമെങ്കിലും അതിർത്തിയിലെവിടെയും എപ്പോൾ വേണമെങ്കിലും നിലയുറപ്പിക്കാൻ സജ്ജം. സംഘർഷം രൂക്ഷമായാൽ മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ അപ്രതീക്ഷിത നീക്കങ്ങൾ ചൈനയ്ക്കു തലവേദനയാകും.
ചർച്ച തുടരുന്നു: വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി ∙ അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കാൻ നയതന്ത്ര, സേനാ തലങ്ങളിലുള്ള ചർച്ചകൾ ഇന്ത്യയും ചൈനയും തുടരുകയാണെന്നു വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങൾ തമ്മിലുണ്ടാക്കിയ ധാരണകൾ പ്രകാരം പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ടെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഉന്നത സേനാ കമാൻഡർമാർ യോജിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സംഘർഷത്തിൽ അയവു വരുത്താനുള്ള നടപടികൾ ഇരു രാജ്യങ്ങളും ആരംഭിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
തിരിച്ചുപിടിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി
ന്യൂഡൽഹി ∙ നേപ്പാളിന്റെ ഭാഗങ്ങൾ ഇന്ത്യ കയ്യടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചർച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. ഇന്ത്യ – നേപ്പാൾ അതിർത്തിയോടു ചേർന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റ് ചർച്ചയ്ക്കെടുത്തതിനു പിന്നാലെയാണ് ഒലിയുടെ പ്രതികരണം.
ചരിത്രപരമായ വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കാലാപാനി സംബന്ധിച്ച തർക്കം നേപ്പാൾ പരിഹരിക്കും. പ്രദേശത്ത് ക്ഷേത്രവും കൃത്രിമമായി നദിയും സൃഷ്ടിച്ച ഇന്ത്യ, പിന്നാലെ കരസേനയെ ഉപയോഗിച്ച് അവിടം കയ്യടക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക