കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ നിരന്തരമായി പലർക്കും ഉണ്ടാകാറുണ്ട്. ഒടുവിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നകുമ്പോൾ ഡിവോഴ്സിൽ വരെയെത്തുന്ന നിരവധി സംഭവങ്ങൾ ഇന്ന് നമ്മുടെ സാമൂഹത്തിൽ നടക്കുന്നുണ്ട്. എന്നാൽ പിന്നീട് രണ്ടാം വിവാഹം കഴിക്കുമ്പോളും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങളുമുണ്ട്. രണ്ടാനച്ചന്റെ അല്ലെങ്കിൽ രണ്ടാനമ്മയുടെ ക്രൂരതകൾക്ക് ഇരയായിട്ടുള്ള സംഭവങ്ങളും ഒരുപാട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യബന്ധത്തിലെ മക്കളുടെ പേരിൽ പങ്കാളിക്ക് കുറ്റപ്പെടുത്തൽ അനുഭവിക്കേണ്ടി വന്നിട്ടുള്ള സാഹചര്യവും ഉണ്ട്. ഇത്തരം സംഭവങ്ങളെ മുൻനിർത്തി കൊണ്ട് സൈക്കോളജിസ്റ്റായ കല മോഹൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം…
എത്ര പ്രായം ആയി എന്നതിൽ അല്ലല്ലോ.. എത്രത്തോളം വിവേകം ഉണ്ടാകുന്നു എന്നതിൽ അല്ലെ കാര്യം ..
വളർച്ചയെത്താത്ത ചില മനുഷ്യരായ നാം..! ”രണ്ടാം വിവാഹം ആയാൽ എന്താണ് ..എത്ര സന്തോഷത്തോടെ ജീവിക്കുന്നു എന്ന് ഞങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാം. പക്ഷെ, ഞാൻ അനുഭവിക്കുന്നത് എനിക്ക് മാത്രമേ അറിയൂ.” ഇതെന്നോട് പറഞ്ഞ യുവതിക്ക് ..തത്കാലം നന്ദിനി എന്ന് പേര് നൽകാം.. ആദ്യ വിവാഹത്തിൽ അദ്ദേഹത്തിന് ഒരു മകൾ ഉണ്ട്. എനിക്ക് ഒരു മകനും, അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിച്ചു പോയതും ഞാൻ വിവാഹമോചിത ആയതുമാണ്. മകൾക്കു പന്ത്രണ്ടു വയസ്സുണ്ട്. നല്ല കുഞ്ഞാണ്. എന്റെ മകൾ അല്ല എന്ന് കാഴ്ചയിലും പറയില്ല എന്ന് എല്ലാരും ഇപ്പൊ പറയാറുണ്ട്. അവൾ എന്നോടും ഞാൻ അവളോടും അത്രയും അടുത്ത് ഇടപെടുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. നിസ്സാര കാര്യങ്ങൾ മുതൽ, വലിയ രഹസ്യങ്ങൾ വരെ പങ്കു വെയ്ക്കാനുള്ള അടുപ്പം എന്നോട് മാത്രമേ അവൾക്കുള്ളു എന്ന് പറഞ്ഞത് കേട്ട്, അങ്ങേയറ്റം സന്തോഷം തോന്നിയിട്ടുണ്ട്. അഞ്ചു വർഷമായി ഞാൻ അവളുടെ ‘അമ്മ ആയിട്ടും. മകന് ഒരു വയസ്സുള്ളപ്പോൾ ആണ് , രണ്ടാം വിവാഹം ഞാൻ ചെയ്തത്. അവനു അച്ഛനെ ഓർമ്മ പോലുമില്ല. അയാൾക്ക് മകനെ വേണം എന്നും ഇല്ലായിരുന്നു.
എന്റെ ഇപ്പോഴത്തെ ഭർത്തവും മകനും ആയി, ഒരു അടുപ്പവും ഉണ്ടാകുന്നില്ല എന്നതാണ് സങ്കടം. നിസ്സാര പ്രശ്നങ്ങൾക്ക് വഴക്കു പറയുക, ഒറ്റപ്പെടുത്തുക എന്നതൊക്കെ ആണ് രീതി. വലിയ ആളുകളോട് പെരുമാറും പോലെ ആണ് അവനോടു. അദ്ദേഹത്തിനെ ചുറ്റി പറ്റി ആരാധനയോടെ നോക്കി അവൻ നിൽക്കുമ്പോൾ, സഹിക്കില്ല. അവനറിയില്ലല്ലോ ഒന്നും. അവൻ വിങ്ങി പൊട്ടുന്നത് കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടും..
മോൾ വഴക്കു പറയുന്നത് കേൾക്കാം, അച്ഛാ അവൻ കുഞ്ഞല്ലേ എന്ന്.! അപ്പൊ അദ്ദേഹത്തിന്റെ ന്യായം, ആൺകുട്ടികളെ ശിക്ഷിച്ചു വളർത്തണം എന്നതാണ്. എന്നെ ജീവനാണ്. ആഗ്രഹിക്കുന്നത് എന്തും നേടി തരും.
എന്റെ വീട്ടുകാരുടെ ഏത് ആവശ്യത്തിനും മുന്നിൽ നിൽക്കും. അവർക്കും ജീവനാണ് തിരിച്ചും. പക്ഷെ ഞാനും മോനോട് സ്നേഹം കാണിക്കുന്നത് താല്പര്യം ഇല്ല. ആ പേരിൽ ഞാൻ പൊട്ടിത്തെറിക്കുമ്പോൾ, വെറുതെ അല്ല, ആദ്യത്തെ കെട്ട്യോൻ ഇട്ടേച്ചു പോയത് എന്ന് പറയും. അതോടെ ഞാൻ മരവിച്ചു പോകും, ഇപ്പൊ ശെരിക്കും പറഞ്ഞാൽ, ഉള്ളിൽ അദ്ദേഹത്തോട് വെറുപ്പ് തോന്നാറുണ്ട്. ലോകത്ത് അദ്ദേഹം വായിക്കാത്ത പുസ്തകങ്ങൾ ഇല്ല. ഞാൻ പഠിച്ചിട്ടും ഇല്ല.
ഞാൻ പ്രസവിച്ചതല്ലാത്ത ഒരു മോളെ, എന്റെ ഭാഗമായി സ്നേഹിക്കാൻ കഴിയുന്നുണ്ട്അദ്ദേഹം ഇത്രയും വായിക്കുന്നു, അങ്ങേയറ്റത്തെ വിദ്യാഭ്യാസം ഉണ്ട്. ജോലി ഉണ്ട്.. എന്നിട്ടും എന്റെ കുഞ്ഞിനോട്.! മോനെയും കൊണ്ട് എവിടെ എങ്കിലും ദൂരെ പോകണം എന്നാണ് തോന്നുന്നത്. വിഷാദത്തിന്റെ ചുഴലി കാറ്റിൽ ഉതിര്ന്നു വീണ ആ വാക്കുകൾ എന്നെ നിസ്സാരമായല്ല നൊമ്പരപെടുത്തിയത്. മനുഷ്യന്റെ ശരീരവും മൃഗത്തിന്റെ മനസ്സുമായ് ജീവിക്കുന്ന ചിലരെ ഓർത്തു. വലിയ വായനയുടെ ആഴവും പരപ്പും ചിന്തയുടെ പ്രമാണിത്വവും വേണ്ട. ഒരല്പം ദയ സഹജീവികളോട് കാണിച്ചാൽ മതി. മനുഷ്യനായി ജനിച്ചാൽ പോരാ. മനുഷ്യനായി തീരുകയും വേണമല്ലോ. ഇതല്ലാതെ മറ്റെന്താണ്, എഴുതുക.. ആ അമ്മയിൽ നിന്നും ഉതിരുന്ന നെടുവീർപ്പുകൾ.
അതിലെ അസഹ്യമായ വേദനയുടെ നൊമ്പരം., ഊഹിക്കാം. ആ ഹൃദയം ഇടിയ്ക്കുന്നത് കേൾക്കാം.
ആലംബമറ്റ കുട്ടിയെ പോലെ അവർ നിൽക്കുന്നത് കാണാം. രണ്ടാം വിവാഹം മറ്റുള്ളവരുടെ കണ്ണിൽ നിധി ആണ്. പക്ഷെ, അവർ നേരിടുന്നതിലും വലിയ അഗ്നിപരീക്ഷണം മറ്റെന്തുണ്ട്..? കല, കൗൺസലിംഗ് സൈക്കോളജിസ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക