തിരുവനന്തപുരം : കാട്ടാക്കടയിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഊരൂട്ടമ്പലം സ്വദേശികളുമായ കമിതാക്കളെ പൂവച്ചലിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ലാവറത്തലയ്ക്കല് ശകുന്തള ഭവനില്‍ രഞ്ചു എന്ന അരുണ്‍ ആനന്ദ് (34), വേലിക്കോട് ഷാജി ഭവനില്‍ കുഞ്ഞുമോള്‍ (36) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് മാസമായി പൂവച്ചല്‍ പഞ്ചായത്തിലെ മഠത്തികോണം കീഴ്വാണ്ടയില്‍ ഗ്രാമപഞ്ചായത്തംഗം ബിന്ദു രാജേന്ദ്രന്റെ വീട്ടില്‍ ഇരുവരും വാടകകയ്ക്ക് താമസിക്കുകയായിരുന്നു. ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെ വീട്ടിലെ അടുക്കളയില്‍ ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്റ്റേജ് പ്രോഗ്രാമിന് പോകുന്ന അരുണ്‍ ആനന്ദ് ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഊരൂട്ടമ്പലത്തെ ആട്ടോസ്റ്റാന്ഡില് ഡ്രൈവറായി എത്തിയ അരുണ്‍ അതേ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചിരുന്ന കുഞ്ഞുമോളെ പരിചയപ്പെട്ടു. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമാണ് കുഞ്ഞുമോള്‍. പ്രണയത്തെ തുടര്‍ന്ന് മക്കളെ ഉള്‍പ്പെടെ ഉപേക്ഷിച്ച ഇരുവരും സുഹൃത്തിന്റെ സഹായത്തോടെ കാട്ടാക്കടയ്ക്ക് സമീപം വാടകയ്ക്ക് വീടെടുത്ത് താമസമായി. ഒളിച്ചോടിയ ഇവരെ അന്വേഷിച്ച് ബന്ധുക്കളാരും എത്തിയില്ല. ഊരൂട്ടമ്ബലം സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഇരുവരുടെയും ജീവിതം . മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസവും ഇരുവരും ഓട്ടോറിക്ഷ ഓടിക്കാന്‍ പോയെന്ന് നാട്ടുകാര്‍ പറയുന്നു. കുഞ്ഞുമോളുടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞു.12 വയസുള്ള രണ്ടാമത്തെ മകള്‍ പിതാവിനൊപ്പമാണ് താമസം.
നെടുമങ്ങാട് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പൊലീസ് എത്തി തെളിവെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട പൊലീസ് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക