ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഗൽവാൻ മേഖലയിൽ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കണമെന്ന ധാരണയിലെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ നിന്ന് സൈനിക പിൻമാറ്റം തൽക്കാലം ഉണ്ടാവില്ല. ഇതിനിടെ പ്രധാനമന്ത്രിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി.അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിലായിരുന്നു ചർച്ച നടന്നു. സംഘർഷത്തിൽ എത്രയും പെട്ടെന്ന് അയവു വരുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിർത്തിയിലെ മുൻനിര സൈന്യത്തെ നിയന്ത്രിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടതായി വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഉഭയകക്ഷി ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിർത്തി പ്രശ്നത്തിന്റെ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ സർവ്വകക്ഷി യോഗം ചേരും. പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കൾ വിഡിയോ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക