കൊച്ചി : തുടർച്ചയായ പതിനഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 57 പൈസയും ഉയർന്നു ഇതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 79. 49 രൂപയായി. ഒരു ലീറ്റർ ഡീസൽ വാങ്ങാൻ 74.20 രൂപ നൽകണം. 15 ദിവസം കൊണ്ട് പെട്രോളിന് ഇതുവരെ ഉയർന്നത് 8.03 രൂപയാണ്. ഡീസലിന് 8.40 രൂപയും കൂടി.
താരതമ്യേന കൊച്ചിയിൽ പെട്രോൾവില കുറവാണ്, സ്ഥാനത്ത് മിക്കയിടങ്ങളിലും 80 രൂപ കടന്നു. എന്നാൽ ഈ രണ്ടാഴ്ചയിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. 42 ഡോളറാണ് ഒരു ബാരൽ ബ്രെന്റ് ക്രൂഡിന്റെ വില. ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന വിലയിലാണു പെട്രോളും ഡീസലും ഇപ്പോൾ. ഒന്നര വർഷം മുൻപ് പെട്രോൾ വില 80 കടന്നപ്പോൾ ക്രൂഡ് വില ബാരലിന് 90 ഡോളർ വരെ എത്തിയിരുന്നു.
വിലക്കയറ്റത്തിന്റെ രണ്ടാഴ്ച
മാർച്ച് 15 മുതൽ ജൂൺ 6 വരെ എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഈ സമയത്താണ് അസംസ്കൃത എണ്ണവില 20 ഡോളറിനു താഴെയെത്തിയത്. എന്നാൽ ഈ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലെത്തിയില്ല.
ഇക്കാലയളവിൽ 2 തവണയാണു എക്സൈസ് നികുതി ഉയർത്തിയത്. കഴിഞ്ഞ മാസം പെട്രോളിന്റെ എക്സൈസ് നികുതി ലീറ്ററിനു 10 രൂപയും ഡീസലിന്റെത് ലീറ്ററിനു 13 രൂപയും ഉയർത്തിയിരുന്നു.
കഴിഞ്ഞ 15 മാസത്തിനുള്ളിൽ 9 തവണ എക്സൈസ് ഡ്യൂട്ടി ഉയർത്തി. പ്രതിദിനം 40 – 60 പൈസയാണ് ഇപ്പോൾ കൂട്ടുന്നത്. വില കൂട്ടൽ ജൂൺ 30 വരെ തുടരാനാണു സാധ്യത.
വില കൂടും, അവശ്യ സാധനങ്ങൾക്കും
ഇന്ധന വില കുതിക്കുന്നതിനാൽ വരും ദിവസങ്ങളിൽ അവശ്യ സാധനങ്ങളുൾപ്പെടെയുള്ളവയ്ക്ക് ആനുപാതികമായ വിലക്കയറ്റം ഉണ്ടാകും. ചരക്കുനീക്കത്തിന്റെ ചെലവു കൂടുന്നതുകൊണ്ടാണിത്. കോവിഡ് മൂലം പ്രതിസന്ധിയിലായ ഓട്ടോ, ടാക്സി തൊഴിലാളികൾക്കും സാധാരണക്കാർക്കും വില വർധന വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
നേട്ടം സംസ്ഥാന സർക്കാരിനും
വില ഉയർന്നതോടെ സംസ്ഥാന സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനവും കൂടി. ഒരു ലീറ്റർ പെട്രോളിൽ നിന്ന് 30.08% വിൽപന നികുതിയും അതിന്റെ ഒരു ശതമാനം പ്രളയ സെസും ഒരു രൂപ റോഡ് വികസന സെസുമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്നത്. വില കൂടിയ ശേഷം ഒരു ലീറ്റർ (ഇന്നലത്തെ കൊച്ചി നഗരത്തിലെ വില അനുസരിച്ച്) പെട്രോളിൽ നിന്നു സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ ലഭിക്കുന്നത് 25.03 രൂപയാണ്.
പെട്രോളിന് 71.51 രൂപയായിരുന്നപ്പോൾ ഇത് 22.76 രൂപയായിരുന്നു. 2.27 രൂപയാണ് ഒരു ലീറ്ററിൽ നിന്നുള്ള ലാഭം. ഒരു ലീറ്റർ ഡീസലിൻമേൽ 22.76 ശതമാനമാണ് വിൽപന നികുതി. ഇതിന്റെ ഒരു ശതമാനം പ്രളയ സെസും ഒരു രൂപ റോഡ് സെസ് എന്നിവയുമുണ്ട്. 17.93 രൂപയാണ് ഡീസലിന് ഇപ്പോൾ ലഭിക്കുന്ന നികുതി. വില വർധനയ്ക്കു മുൻപ് (ലീറ്ററിന് 65.80 രൂപ ആയിരുന്നപ്പോൾ) 16.13 രൂപയായിരുന്നു നികുതി. 1.80 രൂപയുടെ വർധന.
നികുതി കുറയ്ക്കില്ല: മന്ത്രി ഐസക്ക്
തിരുവനന്തപുരം ∙ പെട്രോൾ– ഡീസൽ നികുതി കുറയ്ക്കില്ലെന്നു മന്ത്രി തോമസ് ഐസക്ക്. കേന്ദ്രമാണ് നികുതി കൂട്ടിയത്. അവർ തന്നെ കുറയ്ക്കുകയും വേണം– മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക