മാഹി: താമസിക്കുന്ന വീടിന്റെ മേൽക്കൂര ബന്ധു പൊളിച്ച് മാറ്റിയതിനെ തുടർന്ന് താമസസ്ഥലമില്ലാതെ മൂന്നംഗ കുടുംബം പെരുമഴയത്ത് പെരുവഴിയിലായതായി പരാതി.
ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപത്തെ പാലിക്കണ്ടി വീട്ടിൽ സുബാഷിന്റെ ഭാര്യ കെ. സരിതയാണ് പോലീസിൽ പരാതി നൽകിയത്. സരിതയും ഭർത്താവ് സുബാഷും മകളുമാണ് പെരുവഴിയാലായത്.
കുടുംബ വഴക്കിന്റെ ഭാഗമായാണ് സംഭവങ്ങൾ ഉണ്ടായത്. ഒരു ബന്ധുവാണ് മേൽക്കൂര പൊളിച്ചതെന്നാണ് പരാതി. ബന്ധുവല്ല പൊളിച്ചതെന്നും മറ്റുമുള്ള വാദങ്ങളും തർക്കങ്ങളും നടന്നു കൊണ്ടിരിക്കുന്നു.
അതേ സമയം കോവിഡിന്റെയും കനത്ത മഴയുടെയും സാഹചര്യത്തിൽ മേൽകൂര പൊളിച്ച് നീക്കിയത് മൂന്നംഗ കുടുംബത്തിന് ഇരുട്ടടിയായി. കയറിക്കിടക്കാനൊരിടമില്ലാതെ ഞാനും മകളും ഭർത്താവും എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണെന്ന് സരിത പോലീസിന് നൽകിയ പരാതിയിൽ പറയുന്നു
മേൽകൂര പൊളിച്ചതിനെ തുടർന്ന് പഴക്കം ചെന്ന വീടിന്റെ ചുമരുകൾ തകർന്ന് വീഴാവുന്ന അവസ്ഥയിൽ അപകടനിലയിലായി. വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും നശിച്ച് പോയി. വീട് പൂർണ്ണമായും വെള്ളം കയറി ഉപയോഗശൂന്യമായി.
നിലവിൽ വീടുള്ള സ്ഥലത്ത് അത് പൊളിച്ച് നീക്കി വീടുവെക്കുക മാത്രമാണ് ഏക പോംവഴിയെന്ന് നിർമ്മാണമേഖലയിലെ വിദഗ്ദർ പറഞ്ഞു.
ലോട്ടറി വില്പനക്കാരനായ ഭർത്താവിന് മാസങ്ങളായി നിത്യച്ചെലവിന് പോലും വരുമാന മാർഗ്ഗമില്ല.
ഭർത്താവിന്റെ ഒരു സഹോദരിയുടെ കാരുണ്യത്തിൽ തത്ക്കാലം അവരുടെ കൂടെയാണ് ഇപ്പോൾ ഈ കുടുംബം താമസിക്കുന്നത്. താമസിക്കാൻ വീടില്ലാത്ത, ജീവിക്കാൻ വരുമാന മാർഗ്ഗമൊന്നുമില്ലാത്ത അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണീ മൂന്നംഗ കുടുംബം. ന്യൂമാഹി സർക്കിൾ ഇൻസ്പെക്ടർക്കും ഡി.ജി.പി. ഉൾപ്പെടെ ഉന്നത പോലീസ് അധികാരികൾക്കും പരാതി നൽകിയെങ്കിലും പോലീസ് കേസ്സെടുത്തിട്ടില്ല. സുമനസ്സുകളുടെ സഹായത്തോടെ ഈ കുടുംബത്തിന് തലയായ്ക്കാനൊരിടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും ഏതാനും സാമൂഹിക പ്രവർത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക