കണ്ണൂർ : കണ്ണൂർ നഗരത്തില്‍ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ല. കോവിഡ് രോഗവ്യാപന ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അതേസമയം ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ജില്ലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുണ്ടാകുന്ന സാഹചര്യത്തില്‍ നിലവിലെ നിയന്ത്രങ്ങള്‍ തുടരണമെന്ന പൊതു അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നതായി യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ നഗരത്തിലും ജില്ലയിലെ മറ്റ് ചില പ്രദേശങ്ങളിലും തുടരുന്ന നിയന്ത്രങ്ങള്‍ ഉടന്‍ പിന്‍വലിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.
കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് സുനിലിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടരുകയാണ്. കണ്ണൂര്‍ നഗരസഭയില്‍ താമസക്കാരനായ 14 വയസ്സുകാരന് എവിടെ നിന്ന് രോഗം ബാധിച്ചു എന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം പുതുതായി രോഗബാധ കണ്ടെത്തിയ അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക