കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി. മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന സുരേന്ദ്രനെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ടതില്‍ അന്വേഷണം വേണമെന്ന് കെപിസിസി അംഗം പരാതി നല്കി.
സുരേന്ദ്രനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കെ സുധാകരന് എംപിയും വ്യക്തമാക്കി. സുരേന്ദ്രന്റെ ചിത പയ്യാമ്ബലം കടപ്പുറത്ത് എരിഞ്ഞു തീരും മുന്‍പാണ് കണ്ണൂര്‍ കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങിയിരിക്കുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് സുരേന്ദ്രനെ അധിക്ഷേപിച്ചുകൊണ്ട് പ്രവാസിയായ കോണ്‍ഗ്രസ് പ്രവര്ത്തകന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
പാര്‍ട്ടിക്ക് ഒരു ഗുണവും ഇല്ലാത്ത സുരേന്ദ്രന് ഇപ്പോള്‍ മേയര്‍ കുപ്പായവും തയ്പ്പിച്ച് നടക്കുകയാണെന്നും അഴിമതിയില്‍ മുങ്ങിയ ആളാണ് സുരേന്ദ്രനെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. സുരേന്ദ്രനെ ജാതീയമായി കൂടി പരിഹസിക്കുന്ന പോസ്റ്റിന് പിന്നില്‍ കണ്ണൂര്‍ കോര്പ്പറേഷന് ഭരണം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് എന്ന് കെപിസിസി അംഗം കെ. പ്രമോദ് ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടിക്കുള്ളലെ ഗൂഡാലോചനയില്‍ സുരേന്ദ്രന് മാനസികമായി തളര്‍ന്നിരുന്നെന്നും ഈ സംഭവം ഡിസിസി അന്വേഷിക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു. പ്രമോദ് ഉയര്‍ത്തിയത് ഗൗരവകരമായ പ്രശ്നമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. ഐഎന്‍ടിയുസിയുടെ ദേശീയ സെക്രട്ടറി ആയിരുന്ന സുരേന്ദ്രന് 2012 മുതല്‍ നാല് വര്‍ഷം കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക