കൊച്ചി : 2016 ഡിസംബർ 31ന് കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക ഡ്രൈവമാരെ നിയമിക്കാൻ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ നിർദേശം. റാങ്ക് പട്ടികയിലുള്ള 2455 പേർക്കു നിയമനം നൽകണമെന്നാണ് ഉത്തരവ്. സംവരണ തത്വങ്ങളും സീനിയോരിറ്റിയും പരിഗണിച്ചു മുൻഗണന തീരുമാനിച്ചു പട്ടിക തയാറാക്കണം. ഈ പട്ടിക പിഎസ്സി കെഎസ്ആർടിസിക്കു കൈമാറണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരിൽ ഒഴിവനുസരിച്ച് ഉദ്യോഗാർഥി ആവശ്യപ്പെട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിയമനം നൽകണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം താൽക്കാലിക അടിസ്ഥാനത്തിൽ ജോലിക്കു പ്രവേശിച്ചാൽ ഒരു വ്യക്തിക്കു നിയമനത്തിന് പ്രത്യേക അവകാശം ഉണ്ടായിരിക്കില്ലെന്നും ജോലിയിൽ പ്രവേശിക്കാത്തതു നിയമനത്തിന് അയോഗ്യതയുമായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ശബരിമല സീസണിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ താൽകാലികമായി റാങ്ക് പട്ടികയിൽനിന്നുള്ളവരെ നിയമിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇത് 25,000 പേരുടെ പട്ടികയിൽനിന്നായിരുന്നു നിയമിച്ചതെങ്കിൽ ഇപ്പോൾ 2455 പേർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടികയിൽനിന്ന് നിയമിക്കാനാണു നിർദേശം.
ശബരിമല സീസണിൽ തടസമുണ്ടാകാതിരിക്കാനായിരുന്നു റാങ്ക് പരിഗണിക്കാതെയുള്ള അന്നത്തെ നിയമന നിർദേശം. 1565 പേർക്കാണ് അന്ന് നിയമനം ലഭിച്ചത്. ഇവരാണ് നിലവിൽ കെഎസ്ആർടിസിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലിയിലുള്ളത്. പുതിയ ഉത്തരവ് വന്നതോടെ ഇവരിൽ കുറെപ്പേരെങ്കിലും ജോലിയിൽനിന്ന് പുറത്തു പോകേണ്ട സാഹചര്യമുണ്ടാകും. പട്ടികയിലുള്ള എത്രത്തോളം ആളുകൾ താൽക്കാലിക നിയമനത്തിനു തയാറായി മുന്നോട്ടു വരും എന്നതും കണ്ടറിയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക