കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച റിട്ട. നേവി ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. കണ്ണൂർ എരഞ്ഞോളി വാടിയിൽ പീടിക സ്വദേശി റജുൽ(39) ആണ് അറസ്റ്റിലായത്. തലശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
തലശേരി പെരുന്താറ്റിലെ ഇയാളുടെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. ലാപ്ടോപ്, ഹാർഡിസ്ക്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. തലശേരി പൊലീസും സൈബർ ഡോമും ചേർന്നാണ് പരിശോധന നടത്തിയത്.
ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ലോക്ക് ഡൗൺ കാലയളവിൽ കുട്ടികളുടെയടക്കം അശ്ശീല ദ്യശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി റെയിഡ് ആരംഭിച്ചിരുന്നു. സൈബർ ഡോം, ഹൈ ടെക് എൻക്വയറി സെൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കേരളത്തിലെ വീടുകൾക്കകത്ത് വെബ്ക്യാം വഴി ചിത്രീകരിച്ച സ്വകാര്യ ചിത്രങ്ങൾ പോലും അശ്ലീല ഗ്രൂപ്പുകളിൽ ലോക്ക്ഡൗൺ കാലത്ത് പ്രത്യക്ഷപ്പെട്ടെന്നാണ് കണ്ടെത്തൽ. കൂടാതെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 150 മലയാളികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. റെയ്ഡിന്റെ തുടർച്ചയെന്നോണം ഇവരുടെ അറസ്റ്റും ഉണ്ടായേക്കും. ടെലഗ്രാമിലും, വാട്സപ്പിലും മലയാളികൾ അഡ്മിനായുള്ള ഇത്തരം ഗ്രൂപ്പുകളും കണ്ടെത്തി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക